ബംഗളൂരു: അനേക്കലിൽ വനാതിർത്തിയിലുള്ള റിസോർട്ടിൽ ലഹരി പാർട്ടി സംഘടിപ്പിച്ചവരിൽ അറസ്റ്റിലായവരുടെ എണ്ണം 37 ആയി. ശനിയാഴ്‌ച്ച അർദ്ധരാത്രി നടന്ന റെയ്ഡിൽ അറസ്റ്റിലാവരിലേറെയും ഐടി ജീവനക്കാരും മലയാളി വിദ്യാർത്ഥികളുമാണ്. പാർട്ടി സ്ഥലത്ത് നിന്നും മദ്യക്കുപ്പികളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായാണ് വിവരം.
അറസ്റ്റിലായവരെ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. രക്തപരിശോധനയിൽ ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ നാർക്കോട്ടിക് വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസെടുക്കുമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. രാത്രികാല കർഫ്യൂ ലംഘിച്ചായിരുന്നു ശനിയാഴ്‌ച്ച പാർട്ടി സംഘടിപ്പിച്ചത്. റെയ്ഡിനിടെ ചിലർ കാട്ടിനുള്ളിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഗോവയിൽ നിന്നും ഡി.ജെകളേയും മോഡലുകളേയും എത്തിച്ചിരുന്നു.
മുഖ്യപ്രതികളായ ആശിഷ്, ദൊഡ്ഡമന്ത എന്നിവരുൾപ്പെടെ പിടിയിലായിട്ടുണ്ടെന്ന് ബംഗളൂരു റൂറൽ ഡിവൈഎസ്പി മല്ലേഷ് പറഞ്ഞു. അറസ്റ്റിലായ മലയാളികൾ അടക്കമുള്ളവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഇത് അനധികൃതമായിട്ടാണ് പ്രവർത്തിച്ചതെങ്കിൽ ഉടമയ്‌ക്കെതിരേയും കേസെടുക്കും. റിസോർട്ടിന്റെ നിയമസാധുത അറിയാൻ തഹസിൽദാർക്ക് കത്തെഴുതിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Comments