ബംഗളൂരു : മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽവാസം അനുഭവിക്കുന്ന ബിനീഷ് കോടിയേരി ബിസിനസ് സംരംഭങ്ങൾ മറയാക്കിയും കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ്. ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് കർണാടക ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ബിനീഷ് കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ ആവർത്തിച്ചു.
കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ബിനീഷിന്റെ സുഹൃത്ത് അരുൺ, ഡ്രൈവർ അനിക്കുട്ടൻ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ രണ്ട് പേരും ഇതുവരെ ഹാജരായിട്ടില്ല. ഇതിൽ വലിയ ദുരൂഹതയുണ്ട്. ബിനീഷിന് വേണ്ടി അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത് അനിക്കുട്ടനാണെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
ബിനീഷ് നടത്തിയ എല്ലാ ബിസിനസ്സുകളും മറയായിരുന്നു. ഇത് മറയാക്കി കോടികളുടെ കള്ളപ്പണമാണ് വെളുപ്പിച്ചത്. ദുബായിൽ പലതരം ബിസിനസുകൾ ചെയ്ത് സമ്പാദിച്ച പണമാണ് കൈവശമുള്ളതെന്നാണ് ബിനീഷിന്റെ വാദം. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള നിയമപരമായ തെളിവുകൾ നിരത്താൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വാദിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.
Comments