തൃശ്ശൂർ : ജയിലിൽ വധ ഭീഷണിയുണ്ടെന്ന ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ വാദം അടവ്. ജയിൽ മാറ്റം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമായിരുന്നു കൊടി സുനിയുടേതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറുകയാണ് സുനിയുടെ ലക്ഷ്യം.
അടുത്തിടെ ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടികൂടുകയും, പ്രത്യേക പരോളിൽ നിന്നും തഴയപ്പെടുകയും ചെയ്തു. ഇതേ തുടർന്നാണ് നിലവിൽ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരിലേക്ക് പോകാനുള്ള നീക്കം. ഇതിന് സുനി പ്രയോഗിച്ച സമ്മർദ്ദ തന്ത്രമാണ് വധഭീഷണിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.
കൊടുവള്ളി സ്വർണക്കടത്ത് സംഘം തന്നെ വധിക്കാൻ ജയിലിലെ സഹതടവുകാർക്ക് ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നാണ് കൊടി സുനി പറയുന്നത്. എന്നാൽ ഇയാൾ ആരോപണം ഉന്നയിക്കുന്ന തടവുകാരെല്ലാം ഇത് നിഷേധിച്ചു. ഇതോടെയാണ് സുനി കള്ളം പറയുകയാണെന്ന സൂചനകൾ ലഭിച്ചത്.
മൊബൈൽ ഫോൺ പിടിച്ചതിന് പിന്നാലെ കൊടി സുനിയ്‌ക്ക്‌മേൽ പോലീസ് നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ഇതാണ് മറ്റ് തടവുപുള്ളികൾക്ക് പരോൾ അനുവദിച്ചപ്പോഴും സുനി ജയിലിൽ തുടരാൻ കാരണമായത്. ഇത് കൂടാതെ സുനിയുടെ അനുയായികളെല്ലാം പൂജപ്പുരയിലും, കണ്ണൂർ സെൻട്രൽ ജയിലിലുമായാണ് കഴിയുന്നത്. ഇതും സുനിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
നിലവിൽ അതിസുരക്ഷാ ജയിലിലാണ് സുനിയെ പാർപ്പിച്ചിരിക്കുന്നത്. അതിനാൽ നേരത്തെ ലഭിച്ച സൗകര്യങ്ങളൊന്നും സുനിയ്‌ക്ക് ഇപ്പോൾ ലഭിക്കുന്നില്ല. ഇതിൽ സുനി അസ്വസ്ഥനാണെന്നാണ് വിവരം.
Comments