നരേന്ദ്ര മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കിയപ്പോൾ ദേശീയ ധാരയിലേയ്‌ക്കുള്ള മാറ്റം കാശ്മിരിന് സാധ്യമല്ലെന്നാണ് പലരും വിധിയെഴുതിയത്. പാകിസ്താൻ അനുകൂലികളായ വിഘടന വാദികളുടേയും രാജ്യത്തെ ചില മാദ്ധ്യമങ്ങളുടെയും പ്രചരണങ്ങൾ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് ഒരോ ദിവസവും താഴ്‌വരയിൽ നിന്നും വരുന്ന വാർത്തകൾ. കാശ്മിരിലെ പൊതുനിർമിതികൾ പുനർനാമകരണം ചെയ്യാനൊരുങ്ങുകയാണ് ഭരണകൂടം. രാഷ്‌ട്രസേവനത്തിനിടെ ജീവൻബലിയർപ്പിച്ച ധീരൻമാരുടെയും കശ്മിരിലെ മഹാരഥൻമാരുടെയും പേരുനൽകാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഭീകരവാദത്തെ അടിച്ചമർത്തുന്നതിനോടൊപ്പം തന്നെ കശ്മീരിന്റെ സ്വത്വം വീണ്ടെടുക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. റോഡുകൾ,പാലങ്ങൾ,ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ,കളിസ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മാറ്റുന്നതിനോടൊപ്പം ആധുനിക രീതിയിൽ നവീകരിക്കുകയും ചെയ്യുന്നുണ്ട്.
ജമ്മു കാശ്മിർ ലയനത്തിന്റെ 75-ാം വാർഷികവും ശ്രീനഗറിൽ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യലാൻഡിങ്ങും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റങ്ങൾ. ഡെപ്യൂട്ടി കമ്മീഷ്ണർമാർ തയ്യാറാക്കിയ ഇരുന്നൂറിലധികം വ്യക്തികളുടെ പേരുകൾ ചീഫ് സെക്രട്ടറിയ്‌ക്ക് സമർപ്പിച്ചു.
ഗായകൻ മാളിക പുഖ്രാജ്, ഉറുദു എഴുത്തുകാരൻ കൃഷ്ണൻ ചന്ദ്രർ,ഡോഗ്രി സാഹിത്യകാരൻമാരായ പദ്മ സച്ച്‌ദേവ്, കിഷൻ സ്‌മെയിൻപുരി, രാംനാഥ് ശാസ്ത്രി,ദേവ് രാഹി, സന്തൂർ മാന്ത്രികൻ ശിവ് കുമാർ ശർമ്മ എന്നിവരുടെ പേരിലാകും ജമ്മുവിലെ പൊതുസ്ഥലങ്ങൾ. ഫോട്ടോ ജേർണലിസ്റ്റ് അശോക് സോധി, വീരമൃത്യവരിച്ച ബ്രിഗേഡിയർ രജീന്ദർ സിംഗ്, ഹൃദ്രോഗവിദഗ്ദൻ ഡോ. ഷെയ്ഖ് ജലാൽ, മൗലാനാ മുഹമ്മദ് സെയ്ദ് മസൂദി, ലെഫ്റ്റനന്റ് ഉമർ ഫയാസ് തുടങ്ങി ഇരുന്നൂറിലധികം ദേശസ്‌നേഹികളുടെ പേരിൽ കശ്മിരിലെ പൊതു ഇടങ്ങൾ അറിയപ്പെടാൻ പോവുകയാണ്. ഉന്നതാധികാര സമിതിയ്‌ക്ക് മുമ്പാകെ എത്തുന്ന ലിസ്റ്റിന് അംഗീകാരം ലഭിച്ചാലുടൻ കേന്ദ്രസർക്കാറിന്റെ അന്തിമതീരുമാനത്തിന് അയക്കും.
ഭാരതത്തിന്റെ പ്രഥമപ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും ഷേഖ് അബുള്ളയുടെയും പേരിലാണ് നിലവിൽ പല സ്ഥലങ്ങളും അറിയപ്പെടുന്നത്. 1986 ഗവർണറായിരിക്കെ ജഗ്‌മോഹൻ പേരുകൾ മാറ്റുന്നതിന് വിഘടന വാദികളുടെ ശക്തമായ എതിർപ്പുകൾക്കിയിലും ചെറിയ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ശ്രീനഗറിലെ കാശ്മിർ റേഡിയോ സമുച്ചയത്തിന് സമീപത്തുള്ള റോഡിന്റെ പേര് മാറ്റി ബോർഡ് സ്ഥാപിച്ചെങ്കിലും പിന്നീടത് അപ്രത്യക്ഷമായി. ശ്രീനഗർ വിമാനത്താവളം ആക്രമിക്കാനുളള തീവ്രവാദികളുടെ ശ്രമം തകർത്ത മഖ്ബൂൽ ഷെർവാനിയുടെ നാമം നൽകിയ ഫലകമാണ് കാണാതായത്. ഇദ്ദേഹത്തിന്റെ പേരിൽ ബാരാമുള്ളയിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളും നശിപ്പിക്കപ്പെട്ടിരുന്നു.
ഒക്ടോബർ അവസാനത്തോടുകൂടി എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്. കശ്മിർ ജനതയെ ഭാരതത്തിൽ നിന്ന് അന്യവൽകരിച്ചുകൊണ്ടിരുന്ന ഭരണഘടനയുടെ 370 -ാം വകുപ്പ് റദ്ദാക്കിയതിനുശേഷമുണ്ടായ മാറ്റങ്ങൾക്ക് നേരെ കണ്ണടയ്‌ക്കാൻ ആർക്കുമാവില്ല.
പ്രദേശത്തിന്റെ അമിതാധികാരങ്ങൾ എടുത്തുമാറ്റിയ ശേഷം ജില്ലാ സമിതികളിലേയ്‌ക്ക് നടന്ന തെരഞ്ഞെടുപ്പും പണ്ഡിറ്റുകളുടെ സമാധാനപരമായ പുനരധിവാസവും ഇതിനുള്ള പ്രത്യക്ഷ തെളിവുകളാണ്. ഭീകരസംഘടനകൾക്കും വിഘടന വാദശക്തികൾക്കും വിളയാടാനുള്ളതല്ല കശ്യപമർഷിയുടെ ഇരിപ്പിടമായ കാശ്മിർ താഴ്‌വര. ഇത് ഇന്നും എന്നും അങ്ങിനെ തന്നെ.
Comments