ന്യൂഡൽഹി: കൊറോണ മുന്നണിപോരാളികൾക്ക് ആദരവർപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ പുതിയ പതിപ്പ്. കൊറോണമഹാമാരി സമയത്ത് നിസ്വാർത്ഥ സേവനം നൽകി രാജ്യത്തെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സംരംഭകർക്കും മറ്റു മേഖലകളിലെ തൊഴിലാളികൾക്കും ലിംക ബുക്ക ഓഫ് റെക്കോർഡ്‌സ് ആദരമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത 2020-2022 പതിപ്പിലാണ് കൊറോണ മുന്നണിപോരാളികൾക്ക് പ്രചോദനമാകുന്ന രീതിയിലുള്ള ആദരവ്.എൽബിആറിന്റെ 30-ാം പതിപ്പാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് അടക്കമുള്ള നിരവധി പദ്ധതികളും ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. കൊറോണമഹാമാരി സമയത്ത് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ജന്മനാട്ടിൽ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപം കൊടുത്ത പദ്ധതിയാണ് വന്ദേഭാരത്. പദ്ധതിയിലൂടെ ലോകത്തിന്റെ പലഭാഗങ്ങളിലായി കുടുങ്ങിപ്പോയ പൗരന്മാരെ നാട്ടിലെത്തിക്കാൻ രാജ്യത്തിന് കഴിഞ്ഞിരുന്നു. ഒട്ടേറെ പേർ പദ്ധതിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഭാരത് ബയോടെക്,സിറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ, കോവീഷിൽഡ് വാക്‌സിൻ തുടങ്ങിയവയെക്കുറിച്ചും ബുക്കിൽ പരാമർശമുണ്ട്.
1990 ൽ ഗിന്നസ് വേൾഡ് റെക്കോർഡിന് സമാനമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ച ബുക്കാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്. ഇന്ത്യയിലും വിദേശത്തുമായി ഇന്ത്യക്കാർ കൈവരിക്കുന്ന അസാധാരാണ നേട്ടങ്ങളുടേയും റെക്കോർഡുകളുടേയും സമാഹാരം എന്ന നിലയിൽ എല്ലാവർഷവും ഇത് പ്രസിദ്ധീകരിക്കാറുണ്ട്.കൊറോണ മഹാമാരി തീർത്ത പ്രതിസന്ധികളെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി എൽബിആർ പ്രസിദ്ധീകരിച്ചിരുന്നില്ല.
Comments