എറണാകുളം: കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയേയും പിതാവിനെയും ഭർത്താവും ബന്ധുക്കളും ക്രൂരമായി മർദ്ദിച്ച കേസ് പോലീസ് അട്ടിമറിച്ചതായി ആരോപണം. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കോടതിയിൽ ഹർജി നൽകി.യുവതിയുടെ ഭർത്താവ് ജിപ്സൺ, ഇയാളുടെ പിതാവ് പീറ്റർ,മാതാവ് ജൂലി എന്നിവർ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേസ് അട്ടിമറിച്ചെന്നാണ് ആരോപണം.ദുർഭലമായ വകുപ്പുകൾ ചേർത്ത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നു എന്നും ആക്ഷൻ കമ്മിറ്റി നൽകിയ ഹർജിയിൽ ആരോപണം ഉണ്ട്. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നും ഹർജിയിലുണ്ട്.
യുവതിയുടേയും പ്രതി ജിപ്സൺന്റേയും രണ്ടാം വിവാഹമായിരുന്നു മാസങ്ങൾക്ക് മുൻപ് നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾക്കു ശേഷം യുവതിയുടെ വീട്ടിൽ നിന്നു നൽകിയ 50 പവൻ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും യുവതിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു.ഇക്കാര്യം ചോദിക്കാൻ ചെന്നതിനായിരുന്നു പിതാവിനെ ആക്രമിച്ചത്. ആക്രമണത്തിൽ യുവതിയുടെ പിതാവിന്റെ കാൽ ജിപ്സൺ തല്ലിയൊടിച്ചെന്നും വാരിയെല്ലിനുൾപ്പെടെ പരിക്കേറ്റതായും പരാതി നൽകി. എന്നാൽ തുടക്കം മുതൽക്കേ പോലീസ് കേസ് ഗൗരവമായി എടുത്തില്ലെന്നും പ്രതികളെ സംരക്ഷിക്കാൻ ശ്രമം നടത്തിയതായും ഹർജിയിൽ ചൂണ്ടികാണിക്കുന്നു.ഹർജി നാളെ കോടതി പരിഗണിക്കും.
Comments