കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ദുർജതി സാഹയാണ് മരിച്ചത്. ചികിത്സയിലിരിക്കേ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.
ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിലാണ് സാഹയ്ക്ക് പരിക്കേറ്റത്. മെയ് രണ്ടിനായിരുന്നു സംഭവം. മഗ്രഹാത്ത് നിയോജക മണ്ഡലത്തിൽ തൃണമൂൽ ജിയാസുദ്ദീൻ മൊഹല്ലയ്ക്കെതിരെയാണ് സാഹ മത്സരിച്ചത്. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് തൃണമൂൽ പ്രവർത്തകർ അദ്ദേഹത്തെ മർദ്ദിച്ചത്.
ആക്രമണത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സാഹയുടെ കുടുംബം ആവശ്യപ്പെട്ടു. വോട്ടിംഗ് കേന്ദ്രത്തിന് മുൻപിൽവെച്ചാണ് സാഹയ്ക്ക് മർദ്ദനമേറ്റതെന്നും, സംഭവം കണ്ടിട്ടും പോലീസ് ഇടപെട്ടില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. മൊഹല്ലയുടെ കൂട്ടാളികളാണ് സാഹയെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റിട്ടും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ പോലീസുകാർ തയ്യാറായില്ല. സംഭവത്തിൽ സിബിഐ അന്വേഷണം വേണം. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഭാര്യ ആവശ്യപ്പെട്ടു.
Comments