കാബൂൾ: താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ നാലിലൊന്ന് ആശുപത്രികളും തകർന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ. ലോകം കൊറോണ മഹാമാരിയോട് പോരാടുന്ന സാഹചര്യത്തിൽ അഫ്ഗാനിലെ ജനതയ്‌ക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. താലിബാൻ നേതാക്കളുമായി കാബൂളിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ചികിത്സ രംഗത്തെ തകർച്ച ലോകാരോഗ്യ സംഘടനയുടെ അംഗങ്ങൾ മനസിലാക്കിയത്.
37 കൊറോണ ആശുപത്രികളിൽ ഒൻപത് എണ്ണവും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. വാക്‌സിനേഷൻ, കൊറോണ പരിശോധന എന്നിവ നടക്കുന്നില്ല. ഇത് രാജ്യത്തെ മാനുഷിക ദുരന്തത്തിലേയ്‌ക്ക് നയിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അഫ്ഗാനിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയാണ് സെഹാത്മണ്ടി. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ആരോഗ്യ പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ലോക ബാങ്കിന്റെ നിയന്ത്രണത്തിൽ യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ധന സഹായത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനം. എന്നാൽ താലിബാൻ ഭരണം കീഴടക്കിയതോടെ പദ്ധതി പ്രവർത്തന രഹിതമായി. തുടർന്ന് രാജ്യത്തെ ചികിത്സ രംഗം താറുമാറായി.
താലിബാന്റെ ക്രൂരത രാജ്യത്തെ വൻ ദുരന്തത്തിലേയ്‌ക്കാണ് നയിക്കുന്നത്. ജനതയുടെ ആരോഗ്യത്തിനു പോലും ഭീഷണിയാണ് ഈ ഭരണമെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.















