ശ്രീനഗർ : ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ജമ്മു കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയ ഭരണകൂട നടപടിയെ വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിലെ ജനങ്ങൾക്ക് മുഴുവൻ ഭീകരരുമായി ബന്ധമുണ്ടെന്ന് വരുത്തി തീർക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് മെഹബൂബ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ജമ്മു കശ്മീർ ജനതയെ അശക്തരാക്കുന്ന നടപടികൾ കേന്ദ്രസർക്കാർ തുടർന്നുകൊണ്ടേയിരിക്കും. ആളുകൾക്കായി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ജനങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കിയിരിക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇവിടെ എല്ലാം നന്നായി പോകുന്നുവെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമം. ഭീകരരുമായി ബന്ധമെന്ന പേരിലാകും ഇനി കശ്മീരികളെ സർക്കാർ ബുദ്ധിമുട്ടിയ്ക്കുകയെന്നും മെഹബൂബ കുറ്റപ്പെടുത്തി.
ഇന്നലെയാണ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ ജീവനക്കാരെ പുറത്താക്കിയത്. ആറ് പേർക്കെതിരെയായിരുന്നു നടപടി. ഇതിൽ രണ്ട് പേർ പോലീസുകാരാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആറ് പേരും ഭീകരർക്ക് സഹായം ചെയ്തുവരുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
ഭീകരരുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസവും 11 സർക്കാർ ഉദ്യോഗസ്ഥരെ ഭരണകൂടം പുറത്താക്കിയിരുന്നു.
Comments