ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് പ്രിയങ്കാ വാദ്രയാണ്. പാർട്ടിയെ സജീവമാക്കാനാണ് പ്രിയങ്ക ആദ്യ പരിഗണന നൽകുന്നത്. എന്നാൽ ഒരു വശത്ത് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമ്പോൾ മറുവശത്ത് നേതാക്കൾ പാർട്ടിവിടുന്നത് ഹൈക്കമാൻറിന് ആശങ്ക സൃഷ്ടിക്കുകയാണ്. അന്തരിച്ച കോൺഗ്രസ് നേതാവ് കമല പതി ത്രിപാഠിയുടെ ചെറുമകനായ ലളിതേഷ് പതി ത്രിപാഠിയാണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ടത്. മുൻ കോൺഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദിന്റെ മകനും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ഏതാനും മാസങ്ങൾക്കു മുൻപാണ് പാർട്ടി വിട്ട് ബിജെപിയിലേക്ക് പോയത്.
പാർട്ടി നേതൃത്വത്തിനോടുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്ന് കോൺഗ്രസ് നേതാവ് സിറാജ് മെഹ്ദി വ്യക്തമാക്കിയിരുന്നു. ഇത് യുപിയിലെ മാത്രം പ്രവണതയല്ല. ഇന്ത്യയൊട്ടുക്കും കോൺഗ്രസിന്റെ അവസ്ഥ ഇതാണെന്നും മെഹ്ദി ചൂണ്ടിക്കാണിക്കുന്നു. സമീപഭാവിയിൽ പാർട്ടിക്ക് ഇതിൽ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പഴയകാല പ്രവർത്തകരെയും, വിശ്വസ്തരായ അണികളെയും പാർട്ടി അവഗണിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
2017 ൽ 403 അംഗങ്ങളുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും ഏഴ് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് നേടാനായത്. ആ നാണക്കേട് മറികടക്കാനാണ് ഇത്തവണ പ്രിയങ്ക കഠിനമായി ശ്രമിക്കുന്നത്. വർഷങ്ങളായി കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടിട്ടും ജിതിൻ പ്രസാദും ലളിതേഷ് ത്രിപാഠിയും പാർട്ടി നേതൃത്വത്തിൽ തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ അവർ പാർട്ടി വിട്ടു പോയിട്ടുണ്ടെങ്കിൽ, അത് നേതൃത്വം വിലയിരുത്തേണ്ട വിഷയമാണെന്നും യുപിയിലെ ഒരു പ്രാദേശിക നേതാവ് വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ദിവസമാണ് യുപി വൈസ് പ്രസിഡന്റ് ത്രിപാഠി പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്.നൂറു വർഷത്തിലധികമായി തന്റെ കുടുംബം കാണിച്ചു തന്ന വഴിയാണ് താൻ മാറിനടക്കുന്നതെന്നും ഇത് വൈകാരികമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുവേണ്ടി ചോരയും വിയർപ്പും നൽകിയ കുടുംബങ്ങളെയും, പ്രവർത്തകരെയും അവഗണിച്ചാൽ ഇത് ആവർത്തിക്കപ്പെടും. പ്രവർത്തകരെ അടിച്ചമർത്തിയാൽ പിന്നെ പാർട്ടിയുടെ ഒരു സ്ഥാനത്തും തുടരാൻ അവന്റെ മനസാക്ഷി അനുവദിക്കില്ലെന്നും ത്രിപാഠി പറഞ്ഞു .
പാർട്ടിയിലെ പ്രവർത്തകർ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയാണ് ഇപ്പോൾ. താൻ ഒരു പദവിക്കും സ്ഥാനത്തിനും വേണ്ടിയല്ല പാർട്ടി വിട്ടതെന്ന് ജിതിൻ പ്രസാദ പറഞ്ഞിരുന്നു. നെഹ്റു-ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയ കുടുംബമാണ് ലളിതേഷ് ത്രിപാഠിയുടേത്. ലളിതേഷ് ത്രിപാഠി പാർട്ടി വിട്ടത് നിർഭാഗ്യകരമാണെന്നാണ് പാർട്ടി പ്രവർത്തകരുടെ തന്നെ വിലയിരുത്തൽ.
പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിച്ചെന്നും നേതൃത്വത്തിന്റെ തീരുമാനങ്ങളെ പൊതുവേദികളിൽ എതിർത്തെന്നും ആരോപിച്ച് 2019 ൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് മെഹ്ദി. ആറ് വർഷത്തേക്കാണ് മെഹ്ദിയെ പാർട്ടി പുറത്താക്കിയത്. മുതിർന്ന നേതാക്കൾ അപമാനം കാരണമാണ് പാർട്ടി വിടുന്നതെന്നാണ് മെഹ്ദി പറയുന്നത്. കോൺഗ്രസിന്റെ മുൻ വനിതാ വിഭാഗം മേധാവി സുസ്മിത ദേവും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനും നേരിടേണ്ടി വന്നത് അത്തരം അപമാനാണെന്നും മെഹ്ദി ചൂണ്ടിക്കാട്ടി.
Comments