ന്യൂയോർക്ക് : അച്ഛനെ ചായക്കടയിൽ സഹായിച്ചിരുന്ന ഒരു കുട്ടിയാണ് ഇന്ന് ഐക്യരാഷ്‌ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു വലിയ ജനാധിപത്യ പാരമ്പര്യമാണ് ഇന്ത്യയ്‌ക്കുളളത്. ജനാധിപത്യത്തിന്റെ മാതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് താൻ സംസാരിക്കുന്നത് എന്നും പ്രധാനമന്ത്രി ഐക്യരാഷ്‌ട്ര സഭയിൽ പറഞ്ഞു.
എല്ലാത്തിലുമുള്ള വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തമായ ജനാധിപത്യത്തിന്റെ സ്വത്വം. നിരവധി ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിത ശൈലികളും പാചക രീതികളും ഒത്തുചേർന്ന രാജ്യമാണിത്. പണ്ട് അച്ഛനെ ചായക്കടയിൽ സഹായിച്ചിരുന്ന ഒരു കുട്ടിയാണ് ഇന്ന് നാലാമത്തെ തവണ ഐക്യരാഷ്‌ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്‌ട്ര സഭയുടെ 76 ാമത് പൊതുസമ്മേളനമാണ് ന്യൂയോർക്കിൽ നടന്നത്. ‘ കൊറോണയിൽ നിന്ന് കരകയറുക, സുസ്ഥിരമായ പുനർനിർമ്മാണം, ലോകത്തിന്റെ ആവശ്യങ്ങളോട് ഉടനടി പ്രതികരിക്കുക, ജനങ്ങളുടെ അവകാശങ്ങൾ നടപ്പിലാക്കുക, ഐക്യരാഷ്‌ട്രസഭയെ പുനരുജ്ജീവിപ്പിക്കുക ‘ എന്നീ വിഷയങ്ങളിലാണ് ലോകനേതാക്കൾ ചർച്ച നടത്തിയത്.
Comments