ശ്രീനഗർ : ജമ്മു കശ്മീരിൽ കയ്യേറ്റക്കാരിൽ നിന്നും കശ്മീരി പണ്ഡിറ്റുകളുടെ ഭൂമി തിരിച്ചു പിടിക്കുന്നത് തുടരുന്നു. അനന്തനാഗിൽ 22 പേരുടെ ഭൂമിയാണ് ജില്ലാ ഭരണകൂടം തിരിച്ചു പിടിച്ചത്. കുടിയൊഴിയണമെന്ന് ആവശ്യപ്പെട്ട് ഒൻപത് പേർക്ക് നോട്ടീസ് നൽകിയതായി അനന്തനാഗ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. പിയൂഷ് സിംഗ്ല പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ 10 ഓളം ഭൂമികൾക്ക് അതിർത്തി നിർണയിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് ജില്ലാ ഭരണകൂടം പരിഹാരം കണ്ടുവരികയാണ്. ഇവരുടെ കയ്യേറിയ ഭൂമികൾ തിരിച്ചു പിടിക്കാൻ റവന്യൂ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് മറ്റ് ഡിപ്പാർട്ട്മെന്റുകളും പ്രവർത്തിച്ചുവരികയാണ്. സമയ ബന്ധിതമായാണ് അധികൃതരുടെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിലാണ് ഭരണകൂടം ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയതിന് പിന്നാലെ കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേമത്തിനായുളള പ്രവർത്തനങ്ങളിലാണ് കേന്ദ്രസർക്കാർ ശ്രദ്ധ ചെലുത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് കയ്യേറ്റ ഭൂമികൾ ഒഴിപ്പിച്ച് കശ്മീരി പണ്ഡിറ്റുകൾക്ക് തിരികെ നൽകാനുള്ള തീരുമാനം. ഇതിനായി ഇവരുടെ പരാതികളും മറ്റും ബോധിപ്പിക്കാൻ പ്രത്യേക പോർട്ടൽ ഉൾപ്പെടെ കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്.
Comments