ന്യൂഡൽഹി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ( ഐസിഎആർ) വികസിപ്പിച്ച 35 പ്രത്യേക വിള ഇനങ്ങൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനം, പോഷകാഹാര കുറവ് എന്നീ വെല്ലുവിളികളെ അഭിമൂഖീകരിക്കാൻ കഴിവുള്ള ഇനങ്ങളാണിവ. എല്ലാ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും, കേന്ദ്ര-സംസ്ഥാന കാർഷിക സർവകലാശാലകളിലും, കൃഷി വിജ്ഞാന കേന്ദ്രത്തിലും സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിലൂടെയാണ് പുതിയ വിള ഇനങ്ങൾ രാജ്യത്തിന് സമർപ്പിച്ചത്.
വരൾച്ചയെ പ്രതിരോധിക്കാൻ സാധിക്കുന്ന വിവിധയിനം ചെറുപയർ, വന്ധ്യത പ്രതിരോധിക്കാൻ ശേഷിയുള്ള തുവര പയർ, അതിവേഗം വളർച്ചയെത്തുന്ന സോയാബീൻ രോഗ പ്രതിരോധശേഷിയുള്ള അരി, ഗോതമ്പ് ഇനങ്ങൾ, മില്ലറ്റ്, ചോളം, കടല, ക്വിനോവ, എന്നിവ ഉൾപ്പെടുന്ന ഇനങ്ങളാണ് അവതരിപ്പിച്ചത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി പർഷോത്തം രൂപാല, കൃഷി സഹമന്ത്രിമാരായ കൈലാഷ് ചൗധരി, ശോഭ കരന്ദ്ലജെ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ 86 ശതമാനം കർഷകരും ചെറുകിട കർഷകരാണെന്നും ഈ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷകർ മറ്റുള്ളവരെ ആശ്രയിക്കരുത്, മറിച്ച് സ്വന്തം ശക്തിയിൽ ഉയരണം എന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നു. ഇതിനായി, പിഎം-കിസാൻ പോലുള്ള നിരവധി പദ്ധതികളും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
റായ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് ടോളറൻസിന് പുതുതായി ക്യാമ്പസ് നിർമ്മിച്ച് നൽകിയതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കണ്ടെത്തുന്നതിനുള്ള വിപുലമായ പഠനം നടത്തുമെന്ന് ഭൂപേഷ് ബാഗേൽ അറിയിച്ചു.
Comments