കൊൽക്കത്ത: ബംഗാളിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന ഭബാനിപൂർ ഉൾപ്പെടെയുളള മണ്ഡലങ്ങളിലാണ് തെരഞ്ഞടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഭബാനിപൂരിലെ സുരക്ഷയിൽ ബിജെപി ആശങ്ക രേഖപ്പെടുത്തി.
എംപി കൂടിയായ ദിലീപ് ഘോഷിനെ പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം കൈയ്യേറ്റം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു. അംഗരക്ഷകർ വലയം തീർത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപെട്ടത്. പ്രചാരണം തുടങ്ങിയ ശേഷം മറ്റിടങ്ങളിലും പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ നടന്നിരുന്നു. ഈ സാഹചര്യത്തിൽ ഭബാനിപൂരിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഒരു ശതമാനം പോലും പ്രതീക്ഷയില്ലെന്ന്് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ പറഞ്ഞു.
പോളിംഗ് ബൂത്തുകൾ പിടിച്ചെടുക്കാനും തൃണമൂലിനെതിരെ വോട്ട് ചെയ്യാൻ സാദ്ധ്യതയുളളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുമുളള സാദ്ധ്യതയും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഫലം അറിഞ്ഞ ശേഷവും വ്യാപക അക്രമമാണ് ബംഗാളിലെങ്ങും തൃണമൂൽ പ്രവർത്തകർ നടത്തിയത്. ബിജെപി ആർഎസ്എസ് പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെയായിരുന്നു അക്രമങ്ങൾ.
നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതോടെയാണ് മമതയ്‌ക്ക് ഉപതെരഞ്ഞെടുപ്പിൽ ജനവിധി തേടേണ്ടി വന്നത്. ഭബാനിപ്പൂരിൽ വിജയിച്ച തൃണമൂൽ പ്രതിനിധി മമതയ്‌ക്ക് വേണ്ടി രാജിവെയ്‌ക്കുകയായിരുന്നു. പ്രിയങ്ക ടിബ്രെവാളാണ് മമതയ്‌ക്കെതിരേ ബിജെപിക്ക് വേണ്ടി ഭബാനിപൂരിൽ മത്സരിക്കുന്നത്. മുഖ്യമന്ത്രിയായി തുടരണമെങ്കിൽ തന്നെ വിജയിപ്പിക്കണമെന്ന സഹതാപ അഭ്യർത്ഥനയാണ് പ്രചാരണത്തിനിടെ മമത പ്രധാനമായും വോട്ടർമാർക്ക് മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ ഭബാനിപ്പൂരിലെ വികസന മുരടിപ്പ് ആണ് ബിജെപി ചർച്ചാ വിഷയമാക്കിയത്.
Comments