കണ്ണൂർ : പേരാവൂരിൽ സി പി എം ഭരിക്കുന്ന കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നിക്ഷേപ തട്ടിപ്പ് എന്ന് പരാതി. കാലാവധി കഴിഞ്ഞിട്ടും ചിട്ടിപ്പണം ലഭിച്ചില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. പണം ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ സൊസൈറ്റിയ്‌ക്ക് മുൻപിൽ പ്രതിഷേധിച്ചു.
2017 ലാണ് സിപിഎം ഭരണ സമിതി മാസം 2000 രൂപ തവണ വ്യവസ്ഥയിൽ ഒരു ലക്ഷം രൂപയുടെ ചിട്ടി ആരംഭിച്ചത്. ഭൂരിഭാഗം പേരും ചിട്ടി ലഭിച്ച തുക സൊസൈറ്റിയിൽ തന്നെ നിക്ഷേപിച്ചു. ഇങ്ങിനെ നിക്ഷേപിച്ചാൽ ചിട്ടിയുടെ ബാക്കി തുക അടയ്‌ക്കേണ്ടെന്നും കാലാവധി കഴിഞ്ഞാൽ തുക മുഴുവനായി തിരികെ നൽകുമെന്നുമായിരുന്നു ഭരണ സമിതിയുടെ വാഗ്ദാനം. 2021 ഓഗസ്റ്റ്‌വരെയായിരുന്നു ചിട്ടിയുടെ കാലാവധി.
ചിട്ടിയുടെ കാലാവധി അവസാനിച്ചതോടെ ആളുകൾ പണം ആവശ്യപ്പെട്ട് സൊസൈറ്റിയിൽ എത്തിയെങ്കിലും പണമില്ലെന്നായിരുന്നു ഭരണ സമിതിയുടെ മറുപടി. തുടർന്ന് നിക്ഷേപകർ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പണം സെപ്തംബർ 30 ന് നൽകാമെന്ന് ഭരണ സമിതി ഉറപ്പു നൽകുകയായിരുന്നു. ഇത് പ്രകാരം പണം വാങ്ങാൻ നിക്ഷേപകർ സൊസൈറ്റിയിൽ എത്തി. എന്നാൽ പണം നൽകാതിരുന്ന ഭരണ സമിതി നാല് മാസം കൂടി സാവകാശം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് നിക്ഷേപകർ പ്രതിഷേധിച്ചത്.
ഭരണസമിതി രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. അതേസമയം പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന ആക്ഷേപവും നിക്ഷേപകരിൽ നിന്നും ഉയരുന്നുണ്ട്.
Comments