തിരുവനന്തപുരം : കൊറോണ ആശങ്കയ്‌ക്കിടയിൽ സംസ്ഥാനത്ത് സ്‌കൂൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ശുചീകരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങളിൽ യുവജന സംഘടനകൾ പങ്കെടുക്കുമെന്ന് ഉറപ്പു നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളുകളിൽ അറ്റൻഡൻസ് നിർബന്ധമാക്കില്ല. സ്‌കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് എത്രയും വേഗം മാർഗരേഖ പുറത്തിറക്കും. എല്ലാ വിധ പ്രതിരോധ മാർഗങ്ങളും സ്വീകരിച്ച ശേഷമാകും സ്‌കൂളുകളുടെ പ്രവർത്തനം. സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ബോധവൽക്കരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണവും, ഷിഫ്റ്റും തീരുമാനിക്കാനുള്ള അധികാരം അതാത് സ്‌കൂളുകൾക്കാണ്. ഈ മാസം അഞ്ചാം തീയതി കഴിഞ്ഞാൽ സ്‌കൂൾ തുറക്കുന്നത് വരെയുള്ള കാര്യങ്ങൾ ടൈം ടേബിൾ നിശ്ചയിച്ച് കൊണ്ട് ചെയ്യുമെന്നും ശിവൻകുട്ടി അറിയിച്ചു. നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത്.
Comments