ലക്‌നൗ : ചരിത്ര പ്രസിദ്ധ മുസ്ലീം ആരാധാനാലയമായ ബാരാ ഇമാംമ്പാരയിൽ ശിരോവസ്ത്രം ധരിക്കാതെയെത്തുന്ന സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. ആരാധനാലയത്തിന്റെ മേൽനോട്ട ചുമതലയുള്ള ഹസ്സിനാബാദ് ട്രസ്റ്റിന്റേതാണ് തീരുമാനം. ഷോർട്സ് ധരിച്ചെത്തുന്ന സ്ത്രീകൾക്കും ആരാധനാലയത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
അടുത്തിടെ ബാരാ ഇമാംമ്പാരയിലേക്ക് എത്തിയ പെൺകുട്ടി ഇതിനുള്ളിൽ നിന്നും നൃത്ത വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണത്തിനെതിരെ നിരവധി മത നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് ഷോർട്സിട്ടും, ശിരോവസ്ത്രം ധരിക്കാതെയും ഇമാംമ്പാരയിലേക്ക് എത്തുന്ന സ്ത്രീകൾക്ക് ട്രസ്റ്റ് വിലക്കേർപ്പെടുത്തിയത്.
നൃത്ത വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഷിയാ നേതാക്കളിൽ നിന്നും അതിശക്തമായ വിമർശനമാണ് ഉയർന്നുവന്നത്. ഇമാംമ്പാരയിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തണമെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം.
ഇസ്ലാമിക ആരാധനാലയത്തിലെ ആചാരങ്ങൾ ലംഘിക്കപ്പെട്ടതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി മുതിർന്ന ഷിയാ നേതാവും, അഖിലേന്ത്യ വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറിയുമായ യസൂബ് അബ്ബാസ് പറഞ്ഞു. സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടണം. സന്ദർശകർക്ക് ഇമാംമ്പാരയിലേക്ക് വിലക്കേർപ്പെടുത്തണമെന്നും ആബ്ബാസ് ആവശ്യപ്പെട്ടു.
ഇമാംമ്പാരയിൽ നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടത് അതീവ ഗൗരവതരമാണെന്ന് മറ്റൊരു ഷിയാ നേതാവായ മൗലാനാ സെയ്ഫ് അബ്ബാസ് അഭിപ്രായപ്പെട്ടു. സംഭവത്തിൽ അന്വേഷണം വേണം. കുറ്റക്കാരിയായ പെൺകുട്ടിയ്‌ക്കെതിരെ ശക്തമായ നപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments