ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ അറസ്റ്റിലായ രാജ്യദ്രോഹക്കേസിൽ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി മനോരമ റിപ്പോർട്ടർ. മനോരമ ന്യൂസ് ചാനൽ ഡൽഹി ബ്യൂറോ റിപ്പോർട്ടർ മിജി ജോസ് ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം പ്രസിഡന്റാണ് മിജി.
ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയ്‌ക്കും, സംസ്ഥാന പോലീസ് മേധാവിയ്‌ക്കുമെതിരെയാണ് മിജി സുപ്രീംകോടതിയെ സമീപിച്ചത്. അസുഖ ബാധിതനായ സിദ്ദീഖ് കാപ്പനെ പൂർണ ആരോഗ്യവാനായ ശേഷമേ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ പാടുള്ളൂ എന്ന് സുപ്രീകോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചെന്നാണ് മാദ്ധ്യമ പ്രവർത്തകയുടെ ആരാപണം.
യൂണിയനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് സ്വീകരിക്കണമെങ്കിൽ മനോരമ ജീവനക്കാർക്ക് മാനേജ്‌മെന്റിന്റെ സമ്മതം ആവശ്യമാണ്. ഈ സാഹചര്യത്തിൽ മനോരമ മാനേജ്‌മെന്റിന്റെ അറിവോടെയാണ് മിജി കോടതിയെ സമീപിച്ചതെന്നാണ് ഉയരുന്ന സംശയം.
നേരത്തെ യൂണിയനുമായി ബന്ധപ്പെട്ട അഴിമതി കേസിൽ വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന് മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ തോമസ് ഡൊമിനിക്, വിവി വിനു എന്നിവരെ മനോരമ മാനേജ്‌മെന്റ് സ്ഥലം മാറ്റിയിരുന്നു. ഈ സാഹചര്യം പരിശോധിക്കുമ്പോൾ റിപ്പോർട്ടറുടെ കോടതിയലക്ഷ്യ ഹർജിയ്‌ക്ക് പിന്നിൽ മാനേജ്‌മെന്റിന്റെ അറിവും സമ്മതവും ഉണ്ടെന്ന സംശയം ബലപ്പെടുകയാണ്.
പോപ്പുലർ ഫ്രണ്ട് നേതാവ് കൂടിയായ സിദ്ദിഖ് കാപ്പൻ പെൺകുട്ടി മരിച്ചതിന് പിന്നാലെ ഹത്രാസിൽ എത്തിയത് എന്തിനെന്ന വസ്തുത ഇതിനോടകം തന്നെ മാദ്ധ്യമ പ്രവർത്തകർക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയോടെയാണ് കാപ്പനുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ സിദ്ദിഖ് കാപ്പന്റെ അന്യായ അറസ്റ്റ് എന്നിങ്ങനെയുള്ള പരാമർശങ്ങൾ മാദ്ധ്യമ പ്രവർത്തകർ ഉപേക്ഷിച്ചു കഴിഞ്ഞു.
കപിൽ സിബൽ ഉൾപ്പെടെ വൻതുക പ്രതിഫലം വാങ്ങുന്ന അഭിഭാഷകരാണ് സിദ്ദിഖ് കാപ്പന് വേണ്ടി കോടതിയിൽ വാദിക്കുന്നത്. ഇവർക്കെല്ലാം ആരാണ് ഫീസ് നൽകുന്നതെന്നകാര്യത്തിലും ഇതുവരെ വ്യക്തതയില്ല. മനോരമ റിപ്പോർട്ടർ നൽകിയ ഹർജിയിൽ കോടതിയിൽ ഹാജരാകുന്ന അഭിഭാഷകന് മാനേജ്‌മെന്റാണോ ഫീസ് നൽകുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments