കൊച്ചി: നടൻ ശ്രീനിവാസനെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ച് മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയ പരാതിക്കാരൻ. അനൂപ് അഹമ്മദാണ് ശ്രീനിവാസനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചത്. മോൻസനെതിരെ പരാതി നൽകിയവർ ഫ്രോഡുകളാണെന്ന് ശ്രീനിവാസൻ പറഞ്ഞിരുന്നു. മോൻസനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ശ്രീനിവാസന്റെ പരാമർശം.
ടിപ്പു സുൽത്താന്റേതെന്ന് മോൻസൻ അവകാശപ്പെട്ട സിംഹാസനത്തിൽ ഇരിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മോൻസൻ തട്ടിപ്പ് കാരനാണെന്ന് അറിഞ്ഞില്ല. പുരാവസ്തു ശേഖരം ഉണ്ടെന്ന് അറിഞ്ഞാണ് മോൻസന്റെ മ്യൂസിയത്തിൽ പോയത്. അവിടെ വെച്ച് പുരാവസ്തുക്കളെ കുറിച്ചല്ല സംസാരിച്ചത്. തന്റെ അസുഖത്തെ കുറിച്ചാണ്. മോൻസന്റെ നിർദ്ദേശപ്രകാരം ഒരു ആയൂർവേദ ആശുപത്രിയിൽ പോയിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു.
അതേസമയം മോൻസനെതിരെയുള്ള പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകൾ ഓരോ ദിവസവും ഒന്നൊന്നായി പുറത്തുവരികയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തുറവൂർ സ്വേദശി ബിജു കോട്ടപ്പള്ളിയുടെത്. 2017 ഡിസംബർ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോൻസൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞു.
20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വർണം പണയം വെച്ചെങ്കിലും പണം കണ്ടെത്തണമെന്നും മോൻസൻ ആവശ്യപ്പെട്ടു. തുടർന്ന് ഭാര്യയുടെ സ്വർണം പണയം വെച്ച് 2018 ജനുവരിയിൽ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏൽപ്പിച്ചു. മോൻസന്റെ നിർദ്ദേശപ്രകാരമാണ് കച്ചവടക്കാരന്റെ കയ്യിൽ പണം ഏൽപ്പിച്ചത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.
Comments