ലക്‌നൗ : ലഖീംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിൽ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്ത്. ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതല്ലെന്നും അത് പ്രത്യാക്രമണം മാത്രമായിരുന്നെന്നും ടികായത്ത് പറഞ്ഞു. അക്രമത്തിൽ ഉൾപ്പെട്ട പ്രതിഷേധക്കാർ കുറ്റവാളികൾ അല്ലെന്നും രാകേഷ് ടികായത്ത് വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു പ്രതിഷേധ സംഘടനാ നേതാവിന്റെ പരാമർശം.
ഒരു വാഹനാപകടം നടന്നാൽ രണ്ട് പേർ വഴക്കുകൂടുന്നത് സാധാരണയായ കാഴ്ചയാണ്. അതിനെ എന്താണ് വിളിക്കാറുള്ളത്. അത് തന്നെയാണ് ലഖീംപൂർ ഖേരിയിലും നടന്നത് എന്ന് രാകേഷ് ടികായത്ത് പറഞ്ഞു. ബിജെപി പ്രവർത്തകരേയും ഡ്രൈവറേയും കൊലപ്പെടുത്തിയവർ കുറ്റവാളികളിൾ അല്ലെന്നും ടികായത്ത് കൂട്ടിച്ചേർത്തു.
കേസിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം അക്രമത്തിൽ നടപടി സ്വീകരിക്കാതിരിക്കുന്ന സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും സംഘടനകൾ അറിയിച്ചു. ഒക്ടോബർ 12 ന് കലാഷ് യാത്ര നടത്തും. തുടർന്ന് ഒക്ടോബർ 18 ന് ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധവും ഒക്ടോബർ 26 ന് മഹാപഞ്ചായത്തും ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments