കണ്ണൂർ : പേരാവൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ നടന്ന ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർ സമരം ശക്തമാക്കുന്നു. തട്ടിപ്പിനിരയായ നിക്ഷേപകർ ഇന്ന് മുതൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരസമരം നടത്തും. പണം നഷ്ടപ്പെട്ടവർ അഞ്ചുദിവസമാണ് റിലേ നിരാഹാര സമരം നടത്തുക.
നിരാഹാരസമരത്തിലും നിക്ഷേപത്തെ സംബന്ധിച്ച് പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. അതേസമയം പ്രതിസന്ധി ഒഴിവാക്കാനായി സൊസൈറ്റിയുടെ ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്.
2017 ലാണ് സിപിഎം ഭരണ സമിതി മാസം 2000 രൂപ തവണ വ്യവസ്ഥയിൽ ഒരു ലക്ഷം രൂപയുടെ ചിട്ടി ആരംഭിച്ചത്. ഭൂരിഭാഗം പേരും ചിട്ടി ലഭിച്ച തുക സൊസൈറ്റിയിൽ തന്നെ നിക്ഷേപിച്ചു. ഇങ്ങനെ നിക്ഷേപിച്ചാൽ ചിട്ടിയുടെ ബാക്കി തുക അടക്കേണ്ടെന്നും കാലാവധി കഴിഞ്ഞാൽ തുക മുഴുവനായി തിരികെ നൽകുമെന്നുമായിരുന്നു ഭരണ സമിതിയുടെ വാഗ്ദാനം. 2021 ഓഗസ്റ്റ് വരെയായിരുന്നു ചിട്ടിയുടെ കാലാവധി.
കാലാവധി അവസാനിച്ചതോടെ ആളുകൾ പണം ആവശ്യപ്പെട്ട് സൊസൈറ്റിയിൽ എത്തിയെങ്കിലും പണമില്ലെന്നായിരുന്നു ഭരണ സമിതിയുടെ മറുപടി. തുടർന്ന് നിക്ഷേപകർ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പണം സെപ്തംബർ 30 ന് നൽകാമെന്ന് ഭരണ സമിതി ഉറപ്പു നൽകുകയായിരുന്നു. ഇത് പ്രകാരം പണം വാങ്ങാൻ നിക്ഷേപകർ സൊസൈറ്റിയിൽ എത്തിയെങ്കിലും ഭരണ സമിതി പണം നൽകിയില്ല. തുടർന്നാണ് ശക്തമായ പ്രതിഷേധവുമായി നിക്ഷേപകർ രംഗത്ത് വരാൻ തുടങ്ങിയത്. ഭരണസമിതി രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് നിക്ഷേപകർ പറയുന്നത്.
Comments