ആദ്യ ലോക്ഡൗൺ സമയത്ത് പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജീവിച്ച കുട്ടികൾക്ക് പെരുമാറ്റ, വൈകാരിക പ്രശ്നങ്ങൾ താരതമ്യേന കുറവാണെന്ന് പഠന റിപ്പോർട്ട്. പീപ്പിൾ ആൻഡ് നേച്ചർ എന്ന് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം. സ്‌കൂളുകളും പാർക്കുകളുമൊക്കെ അടഞ്ഞു കിടന്നതിനാൽ ലോക്ഡൗൺ വീടിന്റെ ചുമരുകൾക്കുളളിലേക്ക് കുട്ടികളെ ഒതുക്കുമെന്നും ഇത് അവരിൽ മാനസീക സമ്മർദ്ദം ഉൾപ്പെടെ ഉണ്ടാക്കുമെന്നും മനശാസ്ത്ര വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.
വീടിന് പുറത്ത് മുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ സമയം ചെലവഴിച്ച കുട്ടികൾ ഭാഗ്യവാൻമാരാണെന്നാണ് സർവ്വെയിൽ പറയുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട് സമയം ചെലവഴിക്കുമ്പോൾ കുട്ടികളുടെ സ്വഭാവത്തിൽ ഉൾപ്പെടെ മാറ്റം വരുന്നതായി സർവ്വെയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് മാതാപിതാക്കളും അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസീകാരോഗ്യം സംരക്ഷിക്കാനുളള ചെലവ് കുറഞ്ഞ മാർഗമാണ് ഇത്തരം പ്രകൃതി സൗഹൃദ പരിപാടികളെന്നും പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
സമ്പന്നരായ പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾ പോലും സമപ്രായക്കാരേക്കാൾ പ്രകൃതിയുമായാണ് കൂടുതൽ സൗഹൃദം സ്ഥാപിച്ചത്.ലോക്ക്ഡൗൺ സമയത്ത് മൂന്നിൽ രണ്ട് മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധത്തിൽ മാറ്റം വന്നതായി റി്‌പ്പോർട്ട് ചെയ്തിരുന്നു. പ്രകൃതിയുമായുള്ള ഇടപ്പെടൽ കുട്ടികളിലും മുതിർന്നവരിലും ഉത്കണ്ഠയും വിഷാദവും സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകയായ സാമന്ത ഫ്രീഡ്മാൻ പറഞ്ഞു.
പൂന്തോട്ടപരിപാലനം, പൂന്തോട്ടത്തിൽ കളിക്കുക അല്ലെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ വെളിയിൽ നടത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയോടുളള ബന്ധവും വർദ്ധിച്ചു.വീടുകളിൽ അടച്ചുപൂട്ടി കഴിയുന്ന കുട്ടികളുടെ മാനസികാവസ്ഥ മറികടക്കാൻ പൂന്തോട്ടപരിപാലനം പോലുളള കാര്യങ്ങൾ നല്ല മാർഗ്ഗമാണ്. എന്നാൽ ഫ്‌ലാറ്റുകളിൽ താമസിക്കുന്നവർക്ക് യാത്ര നിയന്ത്രണങ്ങൾ കാരണം പ്രകൃതിദത്ത ഇടങ്ങൾ സന്ദർശിക്കാൻ കഴിയാഞ്ഞത് പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞതിന് കാരണമായെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
2020 ഏപ്രിലിനും ജൂലൈയ്‌ക്കുമിടയിൽ യുകെയിലെ 376 കുടുംബങ്ങളിൽ നിന്ന് മൂന്ന് മുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികളുടെ ഓൺലൈൻ സർവേ നടത്തിയിരുന്നു. ഓരോ കുട്ടികളിലും പല രീതികളിലാണ് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ എല്ലാം മാനസിക പിരിമുറക്കങ്ങളും പ്രകൃതിയുമായി ഇണങ്ങിച്ചേർന്നവരിൽ കുറഞ്ഞെന്നാണ് വ്യക്തമാക്കുന്നത്.
Comments