ഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ സ്വകാര്യ സ്ഥാപനത്തിന്റെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂചർ മെറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂചർ എക്‌സിം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ 146.67 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്.
2018 ഏപ്രലിൽ കമ്പനിയുടെ ഉടമസ്ഥരായ നവീൻ ശ്രീരാം, സുധീർ ശ്രീരാം എന്നിവരുടെ 39 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി. കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലുള്ള ദി സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. യുപിഎ ഭരണ കാലത്തായിരുന്നു സംഭവം. വ്യാജ രേഖകൾ ഉപയോഗിച്ച് ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ നേടുകയായിരുന്നു.
കോൺഗ്രസ് നേതാക്കളെ സ്വാധീനിച്ചായിരുന്നു ഇവർ പണം തട്ടിയത്. സംഭവം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ടവർക്ക് പരാതി ലഭിച്ചെങ്കിലും കേന്ദ്ര ഭരണം കയ്യാളിയിരുന്ന മൻമോഹൻ സിംഗ് സർക്കാർ നടപടിയെടുത്തില്ല. നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷമാണ് കമ്പനിയുടെ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള കടുത്ത നടപടികൾ കൈക്കൊണ്ടത്. ഇതുവരെയായി ഫോർച്യൂൺ ഗ്രൂപ്പിന്റെ 189 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
Comments