മുംബൈ: ആര്യൻ ഖാനുമായി വീഡിയോ കോളിൽ സംസാരിച്ച് ഷാരൂഖ് ഖാനും അമ്മ ഗൗരി ഖാനും. മുംബൈ ആർതൂർ റോഡ് ജയിലിലാണ് ആര്യൻ ഇപ്പോൾ. ഇവിടെ നിന്നാണ് ആര്യൻ ഷാരൂഖും ഗൗരിയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഒക്ടോബർ 20ന് വിധി പറയും. അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധി ആയതിനാലാണ് വിധി പറയുന്നത് ഈ മാസം 20ലേക്ക് മാറ്റിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആര്യൻ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എൻസിബിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയിൽ വാദിച്ചത്. ആഡംബര കപ്പലിൽ ആര്യനൊപ്പം ലഹരി ഉപയോഗിക്കാനാണ് അർബാസ് പോയതെന്ന് മൊഴി നൽകിയതായും എൻസിബി കോടതിയിൽ വ്യക്തമാക്കി.
ആര്യൻ ഖാന് ജാമ്യം നൽകിയതിനെതിരെ വാദിച്ച അദ്ദേഹം ഇത് മഹാത്മാഗാന്ധിയുടെ നാടാണെന്നും ലഹരി ഉപയോഗം ചെറുപ്പക്കാരെ ബാധിക്കുന്നുവെന്നും കോടതിയിൽ പറഞ്ഞു. ലഹരി ഉപയോഗം കുട്ടികളെ ബാധിക്കുന്നു. അവർ കോളേജിൽ പോകുന്ന കുട്ടികളാണ്. പക്ഷേ അത് ജാമ്യത്തിനായി പരിഗണിക്കേണ്ടതില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഈ തലമുറയെ ആശ്രയിച്ചാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആര്യനെതിരായ അനധികൃത ലഹരി കടത്ത് ആരോപണം അസംബന്ധമാണെന്നും ആര്യൻ കപ്പലിൽ പോലും ഉണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകൻ അമിത് ദേശായി പറഞ്ഞു.
Comments