കോട്ടയം: കനത്ത നാശം വിതച്ച കൂട്ടിക്കലിലും കൊക്കയാറിലും ഇന്ന് രാവിലെ തെരച്ചിൽ പുന:രാരംഭിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ. കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. ഇവിടെ ഇനി 7 പേരെയാണ് കണ്ടെത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്‌സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും.
കേന്ദ്ര സർക്കാരുമായി നടന്ന ചർച്ചയുടെ ഫലമായി അഞ്ചു ടീമുകൾ കൂടി സംസ്ഥാനത്ത് ലഭ്യമായിട്ടുണ്ട്. ഇതിൽ ഒരു ടീം ഇടുക്കിയിലേക്കും മറ്റൊരു ടീം കോട്ടയത്തേക്കുമാണ് വിന്യസിച്ചിരിക്കുന്നത്.മേജർ അഭിൻ കെ പോളിന്റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന സംഘത്തിന്റെ നേതൃത്വത്തിലാണ് കൂട്ടിക്കലിൽ രക്ഷാപ്രവർത്തനം നടത്തുക.
അതി തീവ്രമഴയെതുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട,ഇടുക്കി,എറണാകുളം,തൃശ്ശൂർ,മലപ്പുറം എന്നീ ജില്ലകളിൽ ഓരോ സംഘങ്ങളെ വിന്യസിച്ചിരുന്നു.വെളിച്ചക്കുറവും മഴ തുടരുന്നതും രാത്രിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചത്.
അതേസമയം സംസ്ഥാനത്ത് പെരുമഴ തുടരുമ്പോൾ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമുണ്ടായ അപകടങ്ങളിൽ കാണാതായത് 12 ലധികം പേരെ . ഇടുക്കിയിലെ കൊക്കയാറിൽ മാത്രം എട്ട് പേരെ കണ്ടെത്താനുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലും ഇതിനോടു ചേർന്നു കിടക്കുന്ന ഇടുക്കി ജില്ലയുടെ ഭാഗങ്ങളിലുമാണ് കെടുതി രൂക്ഷം.കൂട്ടിക്കലിൽ ഉരുൾപൊട്ടിയ സ്ഥലത്ത് ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. അഞ്ച് വീടുകൾ ഒഴുകിപ്പോയിട്ടുണ്ട്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിലധികം ഇടത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് റിപ്പോർട്ട്. ഇവിടെ നാല് പേരെ കൂടെ കണ്ടെത്താനുണ്ട്.
Comments