ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്നും ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്കുളള സ്പൈസ് ജെറ്റ് വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
പ്രതിവർഷം 3.5 കോടി ഭക്തരാണ് തിരുപ്പതി ദർശനത്തിനായി എത്തുന്നത്. രാജ്യ തലസ്ഥാനത്തെ ആത്മീയ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പാതയായിരിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു
രാജ്യത്തിന്റെ ചെറിയ പട്ടണപ്രദേശങ്ങളെ ബന്ധിപ്പിക്കാനാണ് പ്രധാമന്ത്രിയുടെ ഉഡാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ ജനങ്ങളുടെ വിമാനയാത്ര എന്ന സ്വപ്നം നിറവേറ്റാൻ ഇതിലൂടെ സാധിക്കും. 2024ഓടെ 100 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 40 വിമാനത്താവളങ്ങൾ ഇതുവരെ പൂർത്തിയാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2.5 മണിക്കൂറാണ് ഡൽഹിയിൽ നിന്നും തിരുപ്പതിയിലെത്താൻ വേണ്ടി വരിക. 2160 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുക. ഡൽഹിയിലും സമീപപ്രദേശങ്ങളിലുമുളള ഭക്തർക്ക് തിരുപ്പതി ദർശനം സുഗമമാക്കാൻ ഇതിലൂടെ കഴിയും.
ഈ മാസം 31 വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവ്വീസ് നടത്തുക. അടുത്ത മാസം മുതൽ ഇത് നാലാക്കി ഉയർത്തും. നിലവിൽ പൂനെയിൽ നിന്നും ഹൈദരാബാദിൽ നിന്നും തിരുപ്പതിയിലേക്ക് സ്പൈസ് ജെറ്റ് സർവ്വീസുകൾ നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് ഡൽഹിയിൽ നിന്നും സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.
Comments