തിരുവനന്തപുരം: കനത്ത മഴയിൽ കേരളം മറ്റൊരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കുകയാണിപ്പോൾ. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ 2013ൽ പറഞ്ഞ വാക്കുകളാണ്. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗിൽ അന്ന് പറഞ്ഞത്.
‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസ്സിലാകും.’ 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചർച്ചയായത്. മലയാളി പ്രളയത്തെയും ഉരുൾപൊട്ടലുകളെയും നേരിട്ട് തുടങ്ങിയ കഴിഞ്ഞ് പോയ വർഷങ്ങളിൽ എല്ലാം ഈ വാചകവും ഗാഡ്ഗിൽ റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
Comments