ലക്‌നൗ : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി യോഗി സർക്കാർ. കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. തുക അടിയന്തിരമായി കുടുംബങ്ങൾക്ക് കൈമാറണമെന്നും യോഗി ആദിത്യനാഥ് അധികൃതരോട് നിർദ്ദേശിച്ചു.
50,000 രൂപയാണ് കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുക. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗരേഖ തയ്യാറാക്കാൻ അധികൃതരോട് മുഖ്യ മന്ത്രി ആവശ്യപ്പെട്ടു. എത്രയും വേഗം മാർഗ്ഗ നിർദ്ദേശം തയ്യാറാക്കി സമർപ്പിക്കണമെന്നാണ് നിർദ്ദേശം. അർഹതയുള്ള ഒരാൾക്കും ആനുകൂല്യം നഷ്ടമാകരുതെന്നും യോഗി നിർദ്ദേശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരത്തിന്റെ വിതരണത്തിനായി പ്രത്യേക സംഘം രൂപീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലാകണം പ്രത്യേക സംഘങ്ങൾ രൂപീകരിക്കേണ്ടത്. നടപടികൾ പൂർത്തിയായാൽ കാലതാമസം കൂടാതെ മുഴുവൻ തുകയും കുടുംബങ്ങൾക്ക് കൈമാറണമെന്നും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊറോണയെ തുടർന്നുള്ള ബുദ്ധിമുട്ട് ജനങ്ങൡലേക്ക് എത്താതിരിക്കാൻ വലിയ കരുതലാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ സഹായങ്ങളാണ് സർക്കാർ നൽകിയിരുന്നത്. കഴിഞ്ഞ വർഷം ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം ഇപ്പോഴും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ലോക്ഡൗൺ കാലത്ത് വരുമാനമാർഗ്ഗം നഷ്ടമായ കൂലിവേലക്കാർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ സർക്കാർ നൽകിയിരുന്നു.
Comments