ജയ്പൂർ : മദ്യപിച്ച് വാഹനം ഓടിച്ച ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തത് ചോദ്യം ചെയ്ത് വനിതാ കോൺഗ്രസ് എംഎൽഎ. ജോധ്പൂരിലെ ശേർഖഡിൽ നിന്നുള്ള എംഎൽഎ മീന കൻവാർ ആണ് പോലീസ് സ്‌റ്റേഷനിൽ എത്തി ബഹളം വെച്ചത്. ബന്ധുവിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിൽ ഇവർ ധർണ നടത്തി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വാഹന പരിശോധനയ്‌ക്കിടെയാണ് എംഎൽഎയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. അമിതമായി മദ്യപിച്ചിരുന്ന യുവാവിനെ പിന്നീട് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടോൾ യുവാവ് പോലീസിനോട് കയർത്തു. ഇതിനിടെ യുവാവ് വിവരം എംഎൽഎയെ അറിയിച്ചിരുന്നു. തുടർന്നാണ് എംഎൽഎ പോലീസ് സ്‌റ്റേഷനിൽ എത്തിയത്.
എത്രയും വേഗം തന്റെ ബന്ധുവിനെ പോകാൻ അനുവദിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. അവൻ കുട്ടിയാണെന്നും എല്ലാ കുട്ടികളും ചെറുതായി മദ്യപിക്കുമെന്നും എംഎൽഎ പറഞ്ഞു. അതുകൊണ്ട് എന്താണ് പ്രശ്‌നം. വലിയ വിഷയമാക്കേണ്ട കാര്യമില്ല. കുട്ടിയെ വിടണമെന്നും മീന പോലീസുകാരോട് ആവശ്യപ്പെട്ടു.
എന്നാൽ പിഴ അടയ്‌ക്കാതെ വിടാൻ ആകില്ലെന്ന് പോലീസ് പറഞ്ഞു. ഇതോടെ സ്‌റ്റേഷനുള്ളിൽ ധർണ നടത്തുകയായിരുന്നു. മുൻ എംഎൽഎയായ മീന കൻവാറിന്റെ ഭർത്താവും പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു.ഇരുവരും പോലീസുകാരോട് കയർക്കുന്നതിന്റെയും ധർണ നടത്തുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments