ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും നാശനഷ്ടങ്ങളിലുമായി 16 പേരുടെ മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം സംഭവിച്ചത് 11 മരണങ്ങളാണെന്ന് മുഖ്യമന്ത്രി പുഷകർ സിംഗ് ധാമി വ്യക്തമാക്കി. എന്നാൽ 24 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. സംസ്ഥാനത്തെ നിലിവലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇനിയും നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തകർ അവരുടെ ദൗത്യം തുടരുകയാണ്. പാലങ്ങളും വീടുകളും പലയിടങ്ങളിലും പൂർണമായി തകർന്ന് കിടക്കുകയാണ്. നൈനിറ്റാളിലും ഗർവാളിലുമായി രണ്ട് സൈനിക ഹെലികോപ്റ്ററുകൾ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രളയത്തെ തുടർന്ന് കർഷകർക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ കണക്കുകൾ എടുത്തുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ ക്ഷമയോടെ ഇരിക്കണമെന്നും സർക്കാരിന് സാധ്യമായ എല്ലാ കാര്യങ്ങളും ദ്രുതഗതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രതികരിച്ചു.
അതിശക്തമായ മഴ തുടരുന്നത് മൂലം രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. സാഹചര്യം എന്തുതന്നെയായാലും അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷിക്കും. കാലാവസ്ഥ സാധാരണഗതിയിലാകുന്നത് വരെ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാനക് സാഗർ അണക്കെട്ടിന്റെ എല്ലാ ഗേറ്റുകളും തുറന്നിരിക്കുന്നതിനാൽ നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണം. ചൊവ്വാഴ്ച മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതെന്നും പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി.
Comments