തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ 39 മരണങ്ങൾ സംഭവിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മുൻകരുതലുകൾ കർശനമാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
റെഡ് അലർട്ടിന് സമാനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്. ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചതായും നേവിയുടേയും വ്യോമസേനയുടേയും മൂന്ന് ഹെലികോപ്റ്ററുകൾ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകൾ മാറി വരുന്നത്. അതിനാൽ ദുരന്തമുഖത്തേക്ക് ജനങ്ങൾ അനാവശ്യ യാത്ര നടത്തരുതെന്നും മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്‌ക്കാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തെക്ക് പടിഞ്ഞാറൻ കാലവർഷം പിൻവലിയുന്നതിനൊപ്പം തുലാവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത് തീരപ്രദേശങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.
Comments