ന്യൂഡൽഹി: പ്രളയക്കെടുതി രൂക്ഷമായ ഉത്തരാഖണ്ഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശനം നടത്തും. മഴക്കെടുതി ബാധിച്ച വിവിധ സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്. ഉത്തരാഖണ്ഡിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് 42ഓളം പേരാണ് ഇതുവരെ മരിച്ചത്. എട്ടോളം പേരെ കാണാതായിട്ടുണ്ട്.
സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങളും ആകെ താറുമാറായിരിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്ന് നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
പല തവണ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നൈനിറ്റാൾ വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുള്ള മൂന്ന് വഴികളും അടഞ്ഞു. മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും മൂലം തകർന്ന വീടുകൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. ബദരീനാഥ് ദേശീയപാതയിൽ ഏഴിടങ്ങളിൽ മണ്ണിടിഞ്ഞതോടെ അനേകം തീർത്ഥാടകരും വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. സേന വിഭാഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.
Comments