തിരുവനന്തപുരം : കോർപ്പറേഷനിൽ നടന്ന ലക്ഷങ്ങളുടെ നികുതി തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. കൗൺസിൽ ഹാളിൽ ബിജെപി കൗൺസിലർമാർ കിടന്ന് പ്രതിഷേധിച്ചു. സമരം ശക്തമായതോടെ യോഗത്തിൽ അജണ്ടകൾ മാത്രം പൂർത്തീകരിച്ചു കൊണ്ടായിരുന്നു മേയറുടെ മടക്കം.
ഉച്ചയോടെയായിരുന്നു കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ രാവിലെയോടെ തന്നെ കൗൺസിൽ ഹാളിൽ പ്രവേശിപ്പിച്ച പ്രതിഷേധക്കാർ കിടന്ന് പ്രതിഷേധം ആരംഭിച്ചു. സമരക്കാർക്കിടയിലൂടെ പോലീസ് അകമ്പടിയോടെയാണ് മേയർ ആര്യാ രാജേന്ദ്രൻ ഹാളിലേക്ക് എത്തിയത്. എന്നാൽ യോഗം ചേരാൻ സാധിക്കാൻ വന്നതോടെ സമരത്തിനെതിരെ പ്രമേയം പാസാക്കിയതായി പ്രഖ്യാപിച്ച ശേഷം മടങ്ങുകയായിരുന്നു. ശേഷവും ബിജെപി കൗൺസിലർമാർ സമരം തുടർന്നു.
27 ലക്ഷത്തോളം രൂപയാണ് കോർപ്പറേഷൻ ജീവനക്കാർ തട്ടിച്ചത്. ഇതിനെതിരെ കഴിഞ്ഞ 24 ഓളം ദിവസങ്ങളായി ബിജെപി കൗൺസിലർമാർ രാപ്പകൽ സമരം തുടരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രതിഷേധം കടുപ്പിച്ച കൗൺസിലർമാർ രാപ്പകൽ സമരം അനിശ്ചിതകാല നിരാഹാര സമരമാക്കി. ഇതിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ കിടന്ന് സമരം ചെയ്തത്. കോർപ്പറേഷന് പുറത്ത് ശക്തമായ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പ്രതികളായ തട്ടിപ്പ് കേസിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുന്നത്. സംഭവം പുറത്തറിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പേർ മാത്രമാണ് അറസ്റ്റിലായത്. സമരക്കാരുമായി ചർച്ച നടത്താൻ ആര്യാ രാജേന്ദ്രനും ഇതുവരെ തയ്യാറായിട്ടില്ല. അടുത്തിടെ പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിൽ 11 പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. എന്നാൽ ഇവരിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല.
Comments