കോട്ടയം : എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള പ്രചാരണവുമായി എസ്എഫ്‌ഐ.
എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞതാണ് ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമെന്നാണ് എസ്എഫ്‌ഐയുടെ വാദം. ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാനാണ് എഐഎസ്എഫ് പ്രവർത്തകർ ശ്രമിക്കുന്നതെന്നും എസ്എഫ്‌ഐ ആരോപിച്ചു.
എം.ജി സർവ്വകലാശാല സെനറ്റ് – സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ചാണ് എസ് എഫ് ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്.10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ ഐ എസ് എഫ്, സ്റ്റുഡന്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെ എസ് യു – എ ഐ എസ് എഫ് – എം എസ് എഫ് സഖ്യത്തിന്റെ ഭാഗമാണ്. എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ എസ്യുവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇത് എ ഐ എസ് എഫ് ഉൾപ്പെടുന്ന ആന്റി എസ് എഫ് ഐ മുന്നണിക്ക് തിരിച്ചടിയായി.
എസ് എഫ് ഐ നേതാക്കളാണെന്ന് തെറ്റിധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ് എഫ്. ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം. വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റിധാരണ പരത്തി ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ് എഫ് ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ ഐ എസ് എഫിന്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു.
എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്.
Comments