മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ അഴിക്കുള്ളിൽ വായിക്കുന്നത് ഗോൾഡൻ ലയണും രാമസീതാ കഥകളും. കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അസ്വസ്ഥനായ താര പുത്രന്റെ അവസ്ഥ കണ്ടാണ് ആർതർ റോഡ് ജയിൽ അധികൃതർ ആര്യൻ ഖാനോട് പുസ്തകങ്ങൾ വായിക്കാൻ ഉപദേശിച്ചത്. പുരാണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളോടാണ് ആര്യൻ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം.
ജയിലിലെ ലൈബ്രറിയിൽ നിന്നാണ് ആര്യന് പുസ്തകങ്ങൾ നൽകുന്നത്. ഇവയ്‌ക്ക് പുറമെ പ്രതിയെ സന്ദർശിക്കാൻ ജയിലിൽ എത്തുന്നവർക്കും പുസ്തകങ്ങൾ നൽകാം. എന്നാൽ അവ പുരാണ കഥകളും പ്രചോദനം നൽകുന്ന കഥകളും ആയിരിക്കണമെന്ന് അധികൃതർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോടതിയുടെ പ്രത്യേക അനുവാദം വാങ്ങിയ ഷാറൂഖ് ഖാൻ മകനെ സന്ദർശിക്കാൻ ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. മകൻ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് താരം സന്ദർശനത്തിനെത്തിയത്. ഏകദേശം 20 മിനിറ്റ് നേരം ജയിലിൽ മകനൊപ്പം ഷാറൂഖ് ചിലവഴിച്ചതായി ജയിൽ അധികൃതർ അറിയിച്ചിരുന്നു.
ഈ മാസം രണ്ടാം തീയതിയാണ് മുംബൈയിലെ ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിർത്ത് എൻസിബി കോടതിയിൽ വാദിച്ചത്.
Comments