തിരുവനന്തപുരം : നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ തെരുവുകൾ തോറുമുള്ള ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കേരളം സാക്ഷിയാകുമെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷനും കൗൺസിലറുമായ വി.വി രാജേഷ് പറഞ്ഞു. നേമം പോലീസ് സ്‌റ്റേഷൻ ഉപരോധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ പ്രതികൾ ആരെല്ലാമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സിപിഎമ്മിനെ ഭയന്ന് പ്രതികളെ പോലീസ് പിടികൂടുന്നില്ല. സിപിഎം ജില്ലാ നേതൃത്വത്തെ ധിക്കരിച്ചാൽ ട്രാൻസ്ഫർ ആയിരിക്കും ഇവർക്ക് ലഭിക്കുക. ചില പോലീസ് ഉദ്യോഗസ്ഥർ സിപിഎമ്മിനെ മണിയടിച്ച് തിരുവനന്തപുരത്ത് മാത്രം തുടരുന്നു. സിപിഎം പറയുന്നതാണ് ചില പോലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നത്. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരം പോലീസ് പ്രതികളെ സംരക്ഷിക്കുന്നു. തട്ടിപ്പ് കേസിൽ പ്രതിയായ ഒരാളെ പിടിക്കാൻ കഴിയാത്ത പോലീസ് എങ്ങിനെയാണ് ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികൾ ആരെല്ലാമാണെന്ന് വ്യക്തമായ സ്ഥിതിയ്‌ക്ക് പോലീസ് ഉടൻ നടപടി സ്വീകരിക്കണം. തങ്ങൾ ആരുടെയും പുറകിലല്ല. എന്നാൽ അപകടകരമായ അവസ്ഥയിലേക്ക് പോകുന്ന പോലീസിന് വെളിച്ചം വീശേണ്ടത് തങ്ങളുടെ ദൗത്യമാണ്. ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്നതും വികസന സാദ്ധ്യതയുള്ള നഗരസഭയാണ് തിരുവനന്തപുരം . എന്നാൽ എൽഡിഎഫ് ഭരണത്തിൽ വികസനം തടസ്സപ്പെടുക മാത്രമല്ല, നഗരസഭയുടെ അടിത്തറ തന്നെ ഇളകി.
തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ പ്രതിഷേധം ഇനിയും കടുപ്പിക്കും. കേരളത്തിലെ പോലീസുകാർക്ക് മുഴുവനും ഉറക്കമില്ലാത്ത രാത്രികളാകും ഉണ്ടാകുക. ബിജെപി നേതാക്കൾ തെരുവുൽ കിടന്ന് പോരാടും. ബിജെപി നടത്തുന്ന മാർച്ച് തടയാനെ പോലീസുകാർക്ക് സമയം കാണുകയുള്ളൂവെന്നും വി.വി രാജേഷ് കൂട്ടിച്ചേർത്തു.
വർക്കല മുനിസിപ്പാലിറ്റിയിലും പ്രതിഷേധ സമരം ആരംഭിച്ചു. പ്രധാനമന്ത്രി ആവാസ് യോജന വഴി ലഭിച്ച വീടിന് 28 വീടുകളിൽ നിന്നും നികുതി പിരിച്ചിരുന്നു. 100 ഉം 500 ഉം രൂപ വലിയ സംഖ്യയായി കാണുന്ന ആളുകളുടെ പണമാണ് തട്ടിയെടുത്തത്. ഒരു പ്രതിയെ ശിക്ഷിച്ചാൽ ഒരുപാട് പേർക്ക് അത് മാതൃകയാകും.നിയമസഭയ്‌ക്ക് അകത്തുള്ള ബിജെപിയേക്കാൾ ശക്തരാണ് പുറത്തുള്ള ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
Comments