ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ചിലർ അനാവശ്യ ഭീതി പരത്തുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തോട് പ്രതികരിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തള്ളിപ്പിടിച്ചാൽ അണക്കെട്ട് പൊളിയാതെ ഇരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി വരുന്ന അതിതീവ്രമഴയും, മേഘ സ്‌ഫോടനങ്ങൾ പോലെ കേട്ടുകേൾവിയില്ലാത്ത ദുരന്തങ്ങളുമാണ് കേരളം നേരിടുന്നത്. മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾ പരിസ്ഥിതിയെ ക്വാറി മാഫിയകൾക്ക് തീറെഴുതി പശ്ചിമഘട്ടത്തെ ഒന്നാകെ ദുർബലപ്പെടുത്തിയതിന്റെ ഫലമാണ്, ഓരോ മഴക്കാലത്തും ഉണ്ടാകുന്ന ഉരുളുപൊട്ടലുകളും, തോത് വർദ്ധിച്ചു വരുന്ന ഭൂമി കുലുക്കങ്ങളുമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഓരോ മഴക്കാലത്തും ജലനിരപ്പ് ഉയരുമ്പോൾ, പണിതിട്ട് ഒന്നേകാൽ നൂറ്റാണ്ടായ മുല്ലപ്പെരിയാർ അണക്കെട്ട് മദ്ധ്യകേരളത്തിലെ ജനതയ്‌ക്ക് ഒരു ഭീതിയായി മാറുന്നത് ഈ സാഹചര്യത്തിലാണ്. അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം, അത് ചൂണ്ടിക്കാട്ടുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നത് ഫാഷിസമാണ്. ഇത് ചൈനയോ, ക്യൂബയോ താലിബാന്റെ അഫ്ഗാനിസ്താനോ ഒന്നുമല്ല. കേസെടുക്കും, മൂക്ക് ചെത്തുമെന്നൊക്കെയുള്ള ഭീഷണീ കൈയ്യിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ പക്ഷം ഈ വിഷയത്തിൽ, ഇടതു മുന്നണിയുടേയോ, മുഖ്യമന്ത്രി ആയിരുന്നപ്പോൾ വി എസ് അച്ചുതാനന്ദന്റെയും, അന്നത്തെ വകുപ്പു മന്ത്രി എൻ. കെ പ്രേമചന്ദ്രന്റെയും നിലപാടുകളും, അവർ സുപ്രീംകോടതിയിൽ വരെ ചെന്ന് എടുത്ത നിലപാടുകളും പിണറായി വിജയൻ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. അതല്ല, കേരളത്തെ നെടുകെ പിളർന്ന് കേരളമേ ഇല്ലാതാക്കി കേരള സംസ്ഥാനത്തിന്റെ അവസാന മുഖ്യമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കാനാണ് ശ്രമമെങ്കിൽ ഭീഷണി തുടരാം.
ഈ വിഷയത്തിൽ ഇതു വരെ പറഞ്ഞതിലും കൂടുതലായി തുടർന്നും വസ്തുതകൾ പറയാനാണ് തീരുമാനം. അതിനു കേസ് എടുക്കണമെന്ന് തോന്നുന്നുവെങ്കിൽ, ആദ്യത്തെ കേസ് എന്റെ നേരെ തന്നെയാകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
തുടർച്ചയായ മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ വലിയ ആശങ്കയാണ് ആളുകളിൽ നിന്നും ഉണ്ടാകുന്നത്. ഈ ആശങ്ക പങ്കുവെച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി പേർ രംഗത്ത് വരുന്നുണ്ട്. മുല്ലപ്പെരിയാർ ഡി കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിനിമാ താരങ്ങൾ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പെയ്ൻ നടത്തുന്നുണ്ട്. ഇതിനിടെയാണ് അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പടർത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Comments