തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി എത്തുന്ന സാഹചര്യത്തിൽ തുറക്കുമെന്ന തമിഴ്‌നാടിന്റെ തീരുമാനത്തെ എതിർത്ത് കേരളം. ഇതു സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും റവന്യൂ മന്ത്രി കെ രാജനും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
‘ജലനിരപ്പ് 138 അടി വരുന്ന സാഹചര്യത്തിൽ തുറക്കും എന്ന് തമിഴ്‌നാട് നിലപാട് എടുത്തു. എന്നാൽ അത് കഴിയില്ലെന്ന് കേരളം നിലപാട് സ്വീകരിച്ചു. അണക്കെട്ടിൽ നിശ്ചിത അടി ജലനിരപ്പ് നിജപ്പെടുത്തുന്നതാണ് കേരളത്തിന് നല്ലത്. അണക്കെട്ടിൽ നിന്നും പരമാവധി ജലം തമിഴ്‌നാട് കൊണ്ട് പോകണം എന്നും കേരളം ആവശ്യപ്പെട്ടു’ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്ന് ഡാം തുറന്നാൽ ഇടുക്കി ഡാമിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ജനങ്ങളുടെ സുരക്ഷയ്‌ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 2018 ലെ സുപ്രീംകോടതി നിരീക്ഷണം വീണ്ടും കോടതിയെ ബോധ്യപ്പെടുത്തിയതായും, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി താഴ്‌ത്തി നിർത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
‘മുല്ലപ്പെരിയാർ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ആവശ്യമായ ജാഗ്രത നടപടികൾ സ്വീകരിച്ചായിരിക്കും ഡാം തുറക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കിയിലെ വിവിധ ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ പ്രദേശത്ത് വസിക്കുന്ന 883 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. ഇതിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്’ മന്ത്രി കെ രാജൻ അറിയിച്ചു.
വള്ളക്കടവ് മുതൽ ഇടുക്കി ഡാം വരെ വെള്ളം ഒഴുകി പോകുന്ന സ്ഥലങ്ങളിൽ എല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ അണക്കെട്ടിന്റെ 27 കിലോമീറ്റർ ദൂരപരിധിയിൽ ആവശ്യമെങ്കിൽ 20 ക്യാമ്പുകൾ തുറക്കുമെന്നും കെ രാജൻ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് പ്രതികരിക്കരുതെന്നും ഇവ തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതായും ഒക്ടോബർ 31 വരെ സംസ്ഥാനത്ത് ഇടമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതായും കെ രാജൻ അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് തിരുനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments