കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ച് ഫ്രാൻസിലേയ്ക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ നെടുമ്പാശ്ശേരി പോലീസ് പിടികൂടി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശി റിജോ വർഗീസിനെതിരെയാണ് പോലീസ് കേസെടുത്തത്. എത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ഇയാളുടെ രേഖകൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ വിമാനത്താവളത്തിലെ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രേഖകൾ എല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. പത്താം ക്ലാസ് വരെ മാത്രം പഠിച്ച റിജോ, ബൂസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ലറ്റർ വ്യാജമായി ഉണ്ടാക്കി ടൂറിസ്റ്റ് വിസയിൽ വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
പോലീസ് ഇൻസ്‌പെക്ടർ പി എം ബൈജു, സബ് ഇൻസ്‌പെക്ടർ അനീഷ് കെ ദാസ് എന്നിവരുടെ നേതൃത്വത്തിൽ ഇത്തരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ച് വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ അന്വേഷണം നടത്തിവരികയാണ്. ഇവരെ സഹായിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് എസ് പി കെ കാർത്തിക് പറഞ്ഞു.
Comments