ഇന്ത്യൻ കറൻസികൾ നിർമ്മിച്ചരിക്കുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ കടലാസ് ഉപയോഗിച്ചെന്നാകും മറുപടി. എന്നാൽ ഈ ഉത്തരം തെറ്റാണ്. നോട്ടുകൾ അച്ചടിക്കുന്നത് ഏറെക്കാലത്തെ ഈടുനിൽപ്പ് പ്രതീക്ഷിച്ചാണ്. കടലാസ് ഉപയോഗിച്ചാണ് നോട്ട് നിർമ്മാണമെങ്കിൽ ഒരിക്കലും ഈടുനിൽപ്പ് സാധ്യമാകില്ല. ദീർഘകാലം ഉപയോഗിക്കേണ്ടതിനാൽ വലിയ കരുതലാണ് റിസർവ്വ് ബാങ്ക് നിർമ്മാണ രീതിയിൽ അവലംഭിച്ചിരിക്കുന്നത്. എന്തെല്ലാമാണ് നമ്മുടെ കറൻസി നിർമ്മാണത്തിലെ പ്രത്യേകതകൾ എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് നമ്മുടെ കറൻസിയിൽ ? എവിടെയാണ് രാജ്യത്ത് നോട്ടുകൾ അച്ചടിക്കുന്നത് ? പരിശോധിക്കാം എല്ലാം വിശദമായി.
കോട്ടൺ അഥവാ പരുത്തി ഉപയോഗിച്ചാണ് കറൻസി നിർമ്മിച്ചിരിക്കുന്നത്. പരുത്തി കൂടുതൽ സുസ്ഥിരവും ദീർഘകാലം നിലനിൽക്കുന്നതിനാലുമാണിത്. എന്നാലിവിടേയും ചെറിയൊരു ട്വിസ്റ്റുണ്ട്. നൂറ് ശതമാനം പരുത്തിയിലല്ല നോട്ടുകൾ നിർമ്മിക്കുന്നത്. ഇതിനൊരു പ്രത്യേകം സമവാക്യമുണ്ട്. കോട്ടൻ കടലാസിന് സമാനമാക്കുന്ന പ്രക്രിയയാണിത്. 75 ശതമാനം പരുത്തിയും 25 ശതമാനം ലിനനും ചേർത്താണ് നോട്ടുകൾക്കാവശ്യമായ ഷീറ്റുകൾ തയാറാക്കുന്നത്. കോട്ടൺ ഒരു ജെലാറ്റിൻ ലായനിയിൽ മുക്കി കൂടുതൽ ശക്തമാക്കും. നോട്ടുകൾ കൂടുതൽ കാലം നിലനിൽക്കുന്നതിനാണിത്.
കറൻസി നോട്ടുകൾക്കായി കോട്ടൺ ഉപയോഗിക്കുന്നതിന് പല കാരണങ്ങളുമുണ്ട്. കോട്ടൺ നോട്ടുകൾ ഭാരം കുറഞ്ഞതും അച്ചടിക്കാൻ എളുപ്പമുള്ളതുമാണ്. കൂടാതെ സുരക്ഷാ സവിശേഷതകൾക്ക് അനുയോജ്യമായതുമാണ്. കള്ളനോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയാനായി നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഇങ്ങനെ അച്ചടിക്കുന്ന ഇന്ത്യൻ നോട്ടുകളിലുള്ളത്. കൂടാതെ കോട്ടൺ നാരുകൾ ഒരേ സമയം ബലമേറിയതും മൃദുവും വഴക്കമുള്ളവയുമാണ്. ഇത് പേപ്പറിനെക്കാളും കൂടുതൽ കാലം ഈടുനിൽക്കുകയും ചെയ്യുന്നു.
നല്ല നിലവാരമുള്ള നോട്ടുകൾ വിപണിയിൽ ലഭ്യമാക്കുകയെന്നതു റിസർവ് ബാങ്കിന്റെ കടമയാണ്. അതിനാൽ തന്നെ വികൃതമായതും ഉപയോഗ്യ ശൂന്യവുമായ നോട്ടുകൾ, ബാങ്കുകൾ വഴിയും ആർ.ബി.ഐ കേന്ദ്രങ്ങൾ വഴിയും തിരിച്ചെടുക്കും. ഇത്തരം നോട്ടുകൾ വിപണിയിൽനിന്നു പിൻവലിച്ച് ഇവയുടെ സീരിയൽ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് വിപണിയിൽ നല്ല നോട്ടുകൾ കൂടുതൽ കാണുന്നത്.
ഇന്ത്യയിൽ മാത്രമല്ല പല രാജ്യങ്ങളിലും കറൻസി നോട്ടുകൾ നിർമ്മിക്കാൻ പരുത്തി തന്നെയാണ് ഉപയോഗിക്കുന്നത്. കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന പരുത്തി, ലിനൻ, മറ്റ് വസ്തുക്കൾ എന്നിവയുടെ കൃത്യമായ അനുപാതം, ബാങ്കുകൾക്ക് മാത്രമേ അറിയുകയുള്ളൂ. സുരക്ഷാ കാരണങ്ങളാലാണ് ഇവ പുറത്തു വിടാത്തത്. അതു പോലെ തന്നെ ഓരോ രാജ്യങ്ങളിലും ഉപയോഗിക്കുന്ന മിശ്രിതങ്ങളുടെ അളവുകളും വ്യത്യസ്തമാണ്.
ഇന്ത്യൻ നിയമത്തിലെ സെക്ഷൻ 22 അനുസരിച്ച്, റിസർവ് ബാങ്കിനാണ് നോട്ട് പുറത്തിറക്കാനുള്ള അവകാശമുള്ളത്. റിസർവ് ബാങ്ക്, കേന്ദ്ര സർക്കാർ, മറ്റ് പങ്കാളികൾ എന്നിവർ കൂടിയാലോചിച്ച്, ഒരു വർഷം അച്ചടിക്കേണ്ട നോട്ടുകളുടെ മൂല്യം ആദ്യം കണക്കാക്കും. ഈ മൂല്യത്തെ വിവിധ ചെറിയ മൂല്യങ്ങളുള്ള കറൻസികളായി വിവിധ ആർ.ബി.ഐ. നിയന്ത്രണത്തിലുള്ള പ്രസുകളിൽ അച്ചടിക്കുകയാണ് ചെയ്യുന്നത്. ഇത് ഒരുമിച്ചല്ല അച്ചടിക്കുന്നത്.
ആർബിഐ കറൻസി പ്രസ്സുകളിൽ മാത്രമേ നോട്ട് അച്ചടിക്കുകയുള്ളൂവെന്നാണ് നിയമം. ഇന്ത്യക്ക് നോട്ടടിക്കുന്ന നാല് പ്രസുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്. മഹാരാഷ്‌ട്രയിലെ നാസിക്കിലും മദ്ധ്യപ്രദേശിലെ ദേവാസിലുമാണ് ഈ പ്രസ്സുകൾ ഉള്ളത്. ആർബിഐയുടെ നിയന്ത്രണത്തിലുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ ലിമിറ്റഡ് കൺട്രോൾസാണ് മറ്റ് പ്രസ്സുകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. മൈസൂരുവിലും പശ്ചിമബംഗാളിലെ സാൽബോനിയിലുമാണ് ഈ രണ്ട് പ്രസ്സുകൾ ഉള്ളത്.
ഇന്ത്യയുടെ കറൻസി ഡിസൈൻ ചെയ്യാനായി രണ്ട് മില്ലുകളാണ് ഉള്ളത്. ഇവിടെ നിന്നാണ് കറൻസി പേപ്പറുകൾ ഡിസൈൻ ചെയ്യുന്നതും നിർമിക്കുന്നതും പ്രിന്റിങ് പ്രസ്സിലേക്ക് വിതരണം ചെയ്യുന്നതും. മധ്യപ്രദേശിലെ ഹൊഷാൻഗാബാദ്, മൈസൂരു എന്നിവിടങ്ങളിലാണ് ഡിസെനിങ് മില്ലുകൾ ഉള്ളത്. മൈസൂരുവിലേത് ആർബിഐയുടെ നിയന്ത്രണത്തിലും ഹൊഷാൻഗാബാദിലേത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുമാണുള്ളത്. ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക വളർച്ചയും തളർച്ചയും കണക്കാക്കുന്നത് പ്രധാനമായും കറൻസികളുടെ വിനിമയ നിരക്കുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടു തന്നെ നിർമ്മാണത്തിൽ എല്ലാം രാജ്യങ്ങളും അതി സൂക്ഷമത കാത്തു സൂക്ഷിക്കുന്നു.
Comments