ന്യൂഡൽഹി: കൈക്കൂലി കേസിൽ പോലീസ് സബ് ഇൻസ്‌പെക്ടർ സിബിഐയുടെ പിടിയിൽ. ഇയാളുടെ കാറിലും വീട്ടിലും നിന്നുമായി 1.12 കോടി രൂപയാണ് സിബിഐ പിടികൂടിയത്. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സബ് ഇൻസ്‌പെക്ടർ കുടുങ്ങിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളിൽ നിന്നും കൂടുതൽ തുക പിടിച്ചെടുത്തത്.
ഭോജ് രാജ് സിംഗ് എന്ന പോലീസ് ഇൻസ്‌പെക്ടറെയാണ് സിബിഐ പിടികൂടിയത്. ഇയാൾ സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ ആളിൽ നിന്നും കൈക്കൂലി ആവശ്യപ്പെടതായി പരാതി ലഭിച്ചതിനെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
പരാതിക്കാരനിൽ നിന്നും ആദ്യം അഞ്ച് ലക്ഷം രൂപയാണ് ഭോജ് രാജ് ആവശ്യപ്പെട്ടത്. പിന്നീട് പരാതി പരിഹരിക്കാൻ രണ്ട് ലക്ഷം രൂപ അധികമായി നൽകാനും ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം സിബിഐയെ അറിയിക്കുകയും പണം കൈപ്പറ്റുന്ന സമയത്ത് സിബിഐ ഇയാളെ കൈയോടെ പിടികൂടുകയും ചെയ്തു.
തുടർന്ന് പ്രതിയുടെ വീട്ടിൽ നടന്ന റെയ്ഡിലാണ് 1.12 കോടിയോളം രൂപ സിബിഐ പിടികൂടിയത്. ഇയാളുടെ കാറിൽ നിന്നും പണം പിടികൂടിയിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സിബിഐ അറിയിച്ചു.
Comments