കൊച്ചി: : ജീവിതത്തിൽ കൂടുതൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിദച്ചത് ക്ഷേത്രങ്ങളിലാണെന്നും, അതുകൊണ്ട് അവിടത്തെ വിഗ്രഹങ്ങളെ ആരാധിക്കാൻ മടിയില്ലെന്ന് നടൻ കോട്ടയം നസീർ. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ ഇക്കാര്യം വ്യക്തമാക്കിയത്.
ഞാൻ ഏറ്റവും കൂടുതൽ പരിപാടികൾ ചെയ്തത് ഹൈന്ദവ ക്ഷേത്രങ്ങളിലെ വേദികളിലാണ്, പിന്നെ ചെയ്തിട്ടുളളത് ക്രൈസ്തവ ആരാധനാലയങ്ങളിലും. എന്റെ സ്വന്തം സമുദായത്തിന്റെ ആരാധനാലയങ്ങളിൽ കുറച്ച് പരിപാടി മാത്രമേ ചെയ്തിട്ടുളളൂ. അത് തന്നെ പല സംഘടനകളുടെ പരിപാടിയാണ്.
എന്നോട് എല്ലാവരും ചോദിക്കുന്ന ചോദ്യമുണ്ട്. ഒരുപക്ഷേ ഞാൻ ഒരു മുസ്ലിം മതവിശ്വാസി ആയതുകൊണ്ടാകാം. പിന്നെ ഞങ്ങളുടെ മതത്തിൽ വിഗ്രഹാരാധന ഇല്ലാത്തതു കൊണ്ട് കൂടിയായിരിക്കാം ആ ചോദ്യം ആൾക്കാർ ചോദിക്കാൻ കാരണം.
അമ്പലങ്ങളിലും ക്രിസ്ത്യൻ പളളികളിലും പോകുമ്പോൾ ആ വിഗ്രഹങ്ങളെ തൊഴാറുണ്ടോ? അതിന് എനിക്ക് പറയാനുളള മറുപടി എന്താണ് എന്നുവച്ചാൽ ഏതെങ്കിലും ഒരു സ്ഥലത്ത് വിഗ്രഹങ്ങളും പ്രതിഷ്ഠയും വരുമ്പോഴാണ് അവിടെ ആരാധനാലയം ഉണ്ടാകുന്നത്. ആ ആരാധനാലയം ഉളളതുകൊണ്ടാണ് അവിടെ ഭക്തജനങ്ങൾ വരുന്നത്. ആ ഭക്തജനങ്ങളുടെ സന്തോഷത്തിനും കൂട്ടായ്മയ്‌ക്കും വേണ്ടിയാണ് അവിടെ ഉത്സവം നടത്തുന്നത്.
ആ ഉത്സവങ്ങൾ ഉളളതുകോണ്ടാണ് താൻ അടക്കമുളള കലാകാരന്മാർക്ക് പരിപാടി അവതരിപ്പിക്കാൻ സ്റ്റേജ് കിട്ടുന്നത്. ആ വേദികളിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് എന്റെയും അതുപോലുളള ആയിരകണക്കിന് കലാകാരന്മാരുടെയും കുടുംബങ്ങൾ കഴിയുന്നത്. അന്നം തരുന്നത് ആരാണോ അവർ എന്റെ ദൈവമാണ്. അത് ഏത് മതത്തിൽപ്പെട്ട ദൈവമായാലും വന്ദിക്കുന്നതിന് എനിക്ക് ഒരു മടിയുമില്ല എന്നായിരുന്നു കോട്ടയം നസീറിന്റെ അഭിപ്രായം.
Comments