മുംബൈ : ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ മുംബൈയിലെ മന്നത്ത് ബംഗ്ലാവിന് മുൻപിൽ ഷാരൂഖ് ഖാൻ ഫാൻസിന്റെ ആഘോഷം. പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയുമെല്ലാണ് ഷാരൂഖിന്റെ ആരാധകർ ആഹ്ലാദം പ്രകടിപ്പിച്ചത്. സംഭവത്തിൽ താരത്തിന്റെ പ്രതികരണവും ആരാധാകർ ആരായുന്നുണ്ട്.
വൈകീട്ടോടെയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറഞ്ഞത്. മാദ്ധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ ആരാധാകർ നിമിഷങ്ങൾക്കുള്ളിൽ തന്നെ മന്നത്ത് ബംഗ്ലാവിന് മുൻപിൽ തടിച്ചു കൂടി. ഷാരൂഖും ആര്യനും ഒന്നിച്ചുള്ള ചിത്രം പതിപ്പിച്ച ഫഌക്സുമായാണ് ആരാധാകർ എത്തിയത്. ഫ്ളക്സിൽ രാജകുമാരൻ ആര്യന് സ്വാഗതം എന്നും, ഞങ്ങൾ ഷാരൂഖ് ഖാനെ സ്നേഹിക്കുന്നു എന്നും എഴുതിയിട്ടുണ്ട്. പടക്കം പൊട്ടിച്ചും, പാട്ടുപാടിയും നൃത്തം ചവിട്ടിയുമെല്ലാം അവർ സന്തോഷം പ്രകടിപ്പിച്ചു. ആരാധകരെ നിയന്ത്രിക്കാൻ 20 പോലീസുകാരെ ബംഗ്ലാവിന് മുൻപിലായി വിന്യസിച്ചിട്ടുണ്ട്.
ആര്യൻ ഖാന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ഷാരൂഖും കുടുംബവും വലിയ സന്തോഷത്തിലാണ്. ആര്യന്റെ അറസ്റ്റിന് പിന്നാലെ ഉറങ്ങിപ്പോയ മന്നത്ത് ബംഗ്ലാവ് വീണ്ടും ഉണർന്നിരിക്കുന്നു. ഷാരൂഖിന്റെ ഏറ്റവും ഇളയ പുത്രൻ അബ്രാം വീടിന് പുറത്തുള്ള ആഘോഷ പരിപാടികൾ കാണുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
ആര്യന്റെ അറസ്റ്റിന് പിന്നാലെ നിരവധി മാനസിക സംഘർഷങ്ങളിലൂടെയാണ് ഷാരൂഖ് ഖാനും, ഗൗരി ഖാനും കടന്നുപോയിരുന്നത്. ആര്യന്റെ ജയിൽ മോചനത്തിനായുള്ള വഴികൾ ഷാരൂഖ് തേടിയപ്പോൾ പ്രാർത്ഥനയോടെ മകനായി കാത്തിരിക്കുകയായിരുന്നു ഗൗരി ഖാൻ. ആര്യന്റെ ജയിൽ മോചനത്തിനായി വ്രതം അനുഷ്ടിച്ചു വരികയായിരുന്നു ഗൗരി ഖാൻ എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമേ ആര്യൻ ജയിൽ മോചിതൻ ആകുന്നതുവരെ വീട്ടിൽ മധുരം വിളമ്പരുതെന്നും ഗൗരി ഖാൻ നിർദ്ദേശിച്ചിരുന്നു.
Comments