കൊച്ചി : താനൊരു ശുദ്ധനായതു കൊണ്ടാണ് പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന്റെ വാക്കുകൾ വിശ്വസിച്ചതെന്ന് ഗായകൻ എംജി ശ്രീകുമാർ. അതുകൊണ്ടാണ് മോതിരം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അഭിമുഖത്തിൽ മോതിരം എങ്ങിനെകിട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. താനും രമേശ് പിഷാരടിയും കൂടി രണ്ട് വർഷം മുൻപ് ഉണ്ടാക്കിയ തമാശയാണ് ഇപ്പോൾ വിവാദമായത്. സംഗീത പരിപാടി കണ്ടാണ് മോൻസൻ താനുമായി ബന്ധപ്പെടുന്നത്. കുട്ടികൾക്ക് പാട്ടുപഠിക്കാൻ മോൻസൻ ഒരു സമ്മാനം അയച്ചു. ഇതിന് ശേഷമാണ് മോൻസൻ മോതിരത്തെപ്പറ്റി തന്നോട് പറഞ്ഞതെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി.
ഫോണിൽ തന്നെ വിളിച്ചാണ് മോൻസൻ മോതിരത്തിന്റെ കാര്യം പറഞ്ഞത്. സാറിന്റെ വസ്ത്രത്തിന് അനുയോജ്യമായ ഒരു മോതിരം കയ്യിൽ ഉണ്ടെന്നും, അത് കൊടുത്തയക്കാമെന്നും മോൻസൺ പറഞ്ഞു. ഇത് ഇട്ടാൽ സാർ ഇടത് കൈകൊണ്ട് മൈക്ക് പിടിക്കുമ്പോൾ നല്ല ഭംഗിയായിരിക്കും. എന്നാൽ ഇട്ടശേഷം തിരികെ നൽകണമെന്നും മോൻസൺ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് താൻ മോതിരം കൈപ്പറ്റിയതെന്നും ഇത് ഇത്രവലിയ പ്രശ്‌നമായി മാറുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ലെന്നും എംജി ശ്രീകുമാർ കൂട്ടിച്ചേർത്തു.
ഒരിക്കൽ മോൻസന്റെ വീട് കാണാൻ അവസരം ലഭിച്ചെന്നും എംജി ശ്രീകുമാർ വെളിപ്പെടുത്തി. പറഞ്ഞ് കേട്ടാണ് മോൻസന്റെ വീട്ടിൽ പോയത്. കണ്ട് തിരികെ വന്നുഎന്നല്ലാതെ വേറെയൊന്നും ഉണ്ടായിട്ടില്ലെന്നും എംജി ശ്രീകുമാർ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിൽ വിധി കർത്താവായിരിക്കുമ്പോഴാണ് എംജി ശ്രീകുമാർ മോൻസന്റെ കയ്യിൽ നിന്നും മോതിരം വാങ്ങിയത്. പരിപാടിയ്‌ക്കിടെ മോൻസൺ ആണ് മോതിരം തന്നതെന്ന കാര്യവും അദ്ദേഹം പറഞ്ഞിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ അറസ്റ്റിലായതിന് പിന്നാലെ ചാനലിൽ എംജി ശ്രീകുമാർ നടത്തിയ പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
Comments