ലക്നൗ : കനത്ത മഴയിലും പ്രളയത്തിലും പ്രതിസന്ധിയിലായ കർഷകർക്ക് കൈത്താങ്ങായി യോഗി സർക്കാർ. കർഷകർക്ക് സാമ്പത്തിക സഹായം അനുവദിച്ചു. 44 ജില്ലകളിലെ കർഷകർക്കായി 160 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
അടുത്തിടെയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ച് ലക്ഷത്തോളം കർഷകരുടെ കൃഷിയാണ് നശിച്ചത്. കൊറോണ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് പ്രളയം കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് ആശ്വാസമായി സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചത്.
ഓരോ കർഷകനുമുണ്ടായ നഷ്ടം വിശദമായി പരിശോധിച്ച ശേഷമാകും ധനസഹായം വിതരണം ചെയ്യുക. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. എത്രയും വേഗം നഷ്ടം വിലയിരുത്തി സഹായം വിതരണം ചെയ്യാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്ത് പ്രളയക്കെടുതിയിൽ ഏകദേശം 180 കോടി രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത് എന്നാണ് സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നുമാണ് കർഷകർക്കുള്ള തുക വകയിരുത്തിയത്.
സെപ്തംബറിലും ഒക്ടോബർ ആദ്യവാരത്തിലുമാണ് ഉത്തർപ്രദേശിൽ ശക്തമായ മഴ ലഭിച്ചത്. ഇതിന് പിന്നാലെ കൃഷിനാശം സംബന്ധിച്ച് സർവ്വേ നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുക അനുവദിച്ചത്.
Comments