ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. ബിഗംപൂർ മേഖലയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കുപ്രസിദ്ധ ക്രിമിനൽ ജിതേന്ദർ ഗോഗിയുടെ സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ആളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഡൽഹി പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബാച്ചി എന്ന് അറിയപ്പെടുന്ന ദീപക് ആണ് കൊല്ലപ്പെട്ടതെന്നാണ് മാദ്ധ്യമറിപ്പോർട്ടുകൾ. ഏറ്റുമുട്ടൽ നടന്നതായി രോഹിണി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ പ്രണവ് തയാൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഗോഗിയുടെ എതിർഗുണ്ടാസംഘമായ തില്ലു താജ്പുരിയ സംഘത്തിലെ രാധേ എന്ന് അറിയപ്പെടുന്ന ദീപക് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബാച്ചി. ഒക്ടോബർ 11 നാണ് ഗോഗിയുടെ മരണം ആഘോഷിച്ചുവെന്ന് പറഞ്ഞ് ഗോഗിയുടെ സംഘത്തിലുളളവർ ദീപക് സിംഗിനെ കൊലപ്പെടുത്തിയത്.
സെപ്തംബർ 24 നാണ് രോഹിണിയിലെ കോടതിയിൽ ഹാജരാക്കുന്നതിനിടെ തില്ലു ഗ്യാങ്ങിലെ അംഗങ്ങൾ കോടതി മുറിയിൽ വെച്ച് ഗോഗിയെ കൊലപ്പെടുത്തുന്നത്. പോലീസ് നടത്തിയ വെടിവെയ്പിൽ കൃത്യം നടത്തിയവർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രണ്ട് അക്രമികൾ 18 തവണയാണ് ഗോഗിയുടെ നേരെ വെടിയുതിർത്തത്. 2020 മാർച്ചിൽ അറസ്റ്റിലായ ഗോഗിക്കെതിരെ പത്തൊൻപതോളം ക്രിമിനൽ കേസുകളാണ് ഉണ്ടായിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബാച്ചിയെ തപ്പിയിറങ്ങിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ബാച്ചി പോലീസിന് നേർക്ക് വെടി ഉതിർക്കുകയായിരുന്നു.
Comments