കൊൽക്കത്ത: ഉത്സവാഘോഷങ്ങളിൽ പടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി. കോടതി മുൻപാകെ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഈ തീരുമാനം അറിയിച്ചത്. കാളി പൂജ, ദീപാവലി, ക്രിസ്തുമസ്, ഛത് പൂജ എന്നീ ആഘോഷങ്ങൾ പടക്കങ്ങളില്ലാതെ ആഘോഷിക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി എണ്ണയുപയോഗിച്ച് തെളിയിക്കാവുന്ന ചിരാതുകൾ മാത്രം ഉത്സാഘോങ്ങളിൽ ഉൾപ്പെടുത്തിയാൽ മതിയെന്നും കോടതി ഉത്തരവിട്ടു.
ഇതിന് മുൻപ് പശ്ചിമ ബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ ഉത്സവാഘോഷങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ദീപാലി ഉത്സവ വേളയിൽ രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിലുള്ള രണ്ട് മണിക്കൂറും, ഛത് പൂജ വേളയിൽ വൈകിട്ട് ആറ് മണിമുതൽ എട്ട് മണിവരെയും പുതുവർഷാഘോഷങ്ങളിൽ 35 മിനിറ്റും പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ ഉപയോഗിക്കാനാണ് അനുമതി നൽകിയിരുന്നത്.
എന്നാൽ ഈ തീരുമാനത്തെ എതിർത്ത് ഉത്സവാഘോഷങ്ങളിൽ പടക്കങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് കൊൽക്കത്ത ഹൈക്കോടതി. കൊറോണ വ്യാപനത്തിന് ശേഷം ജനങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിനാലും പടക്കങ്ങൾ പൊട്ടിക്കുമ്പോൾ പുറത്ത് വരുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നതിനാലുമാണ് പടക്കങ്ങൾ വിലക്കിയതെന്ന് കോടതി വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദ പടക്കങ്ങളും സാധാരണ പടക്കങ്ങളും തമ്മിലുള്ള വ്യത്യാസം പോലീസ് കണ്ടെത്താൻ പറ്റാത്തതുകൊണ്ട് ഇവയുടെ വിൽപ്പനയും നിരോധിച്ചതായി കോടതി അറിയിച്ചു. നിയമം ലംഘിച്ച് ആരെങ്കിലും പടക്കം പൊട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കോടതി പോലീസിന് നിർദ്ദേശം നൽകി.
Comments