ദുബായ് : ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന വംശീയ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. മതത്തിന്റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ദയനീയമായ കാര്യമാണ്. നട്ടെല്ലില്ലാത്തവരാണ് ഷമിയെ അധിക്ഷേപിക്കുന്നത് എന്നും കോഹ്ലി കൂട്ടിച്ചേർത്തു.
എല്ലാവർക്കും അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. മുഹമ്മദ് ഷമി ഇന്ത്യയെ നിരവധി മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് ഇത്തരം പ്രചാരണം നടത്തുന്നത്. രാജ്യത്തോടുള്ള ഷമിയുടെ പ്രതിബദ്ധതയെ ഒരിക്കലും ചോദ്യം ചെയ്യാനാവില്ല. ജസ്പ്രീത് ബുംമ്രയ്ക്കൊപ്പമുള്ള ഇന്ത്യൻ ടീമിലെ ഒന്നാം നമ്പർ താരമാണ് ഷമി.
നട്ടെല്ലില്ലാത്ത ഒരുകൂട്ടമാളുകളെപ്പോലെ സോഷ്യൽ മീഡിയയിലല്ല തങ്ങൾ കളിക്കുന്നത് എന്നും മൈതാനത്തിലാണെന്നും കോഹ്ലി പറഞ്ഞു. തങ്ങൾ 200 ശതമാനം ഷമിയോടൊപ്പമുണ്ടാകുമെന്നും ടീമിന്റെ സാഹോദര്യം തകർക്കാൻ ആർക്കും സാധിക്കില്ലെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
ടി20 ലോകകപ്പിൽ പാകിസ്താനുമായി നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. ഷമി രാജ്യദ്രോഹിയാണെന്നും ടീമിൽ നിന്ന് പുറത്താക്കണമെന്നുമുളള കമന്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. തുടർന്ന് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ രംഗത്തെത്തി. മുൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും ഇർഫൻ പഠാനും ഷമിയെ പിന്തുണച്ചിരുന്നു.
എന്നാൽ ഇത്തരം വിശീയ അധിക്ഷേപങ്ങൾക്ക് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽ മതത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും രാജ്യത്തിന്റെ മതേതരത്വം തകർക്കാനുമുള്ള ശ്രമങ്ങളാണ് പാകിസ്താൻ നടത്തിയത്.
Comments