ദുബായ്: ജോസ് ബട്ട്‌ലറിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ഓസീസ് ഉയർത്തിയ ദുർബലമായ വിജയ ലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെയാണ് ഇംഗ്ലീഷ് പട മറികടന്നത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ത്രേലിയ 20 ഓവറിൽ 125 റൺസിന് എല്ലാവരും പുറത്തായി.
ടോസ് നേടിയ ഇംഗ്ലണ്ട് ഓസീസിനെ ബാറ്റിങ്ങിന് അയച്ചു. ഇംഗ്ലീഷ് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ തീരുമാനം ശരിവയ്‌ക്കുന്ന വിധത്തിലായിരുന്നു ബൗളർമാരുടെ പ്രകടനം. ശ്രീലങ്കയ്‌ക്കെതിരായ കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഡേവിഡ് വാർണറുടെ വിക്കറ്റാണ് ആദ്യം വീണത്. ക്രിസ് വോക്ക്‌സിന്റെ ബോളിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലർ ക്യാച്ചെടുത്താണ് വാർണർ(ഒന്ന്)പുറത്തായത്.
തുടർന്ന് വന്ന സ്റ്റീവൻ സ്മിത്തും(ഒന്ന്) ക്ഷണത്തിൽ പുറത്തായി. പിന്നീടെത്തിയ ഗ്ലൻ മാക്‌സ്‌വെൽ(6), മാർകസ് സ്റ്റോയിനിസ്(0) എന്നിവർ അധികം നേരം പിടിച്ചു നിൽക്കാനാവാതെ പുറത്തായി. വിക്കറ്റുകൾ ഒരറ്റത്ത് വീഴുബോഴും ക്യാപ്റ്റൻ ആരൺ ഫിഞ്ച്(44) ചെറുത്തുനിന്നു. വിക്കറ്റ് കീപ്പർ മാത്യുവെയ്ഡ്(18), ആഷ്ടൻ അഗർ(20) എന്നിവർ മാത്രമാണ് ക്യാപ്റ്റനൊപ്പം അൽപമെങ്കിലും ചെറുത്ത് നിന്നത്. വാലറ്റത്തിൽ പാറ്റ് കമ്മിൻസ്(12),മൈക്കൽ സ്റ്റാർക്ക്(13) എന്നിവർ പൊരുതി നോക്കിയെങ്കിലും പിടിച്ചു നിൽക്കാനായില്ല.
അവസാന പന്തിൽ ആദം സാംപ(ഒന്ന്) റണ്ണൗട്ട് ആയതോടെ ഓസ്‌ത്രേല്യൻ ഇന്നിങ്‌സ് അവസാനിച്ചു. ഇംഗ്ലണ്ടിന്റെ ക്രിസ് ജോർഡൻ മൂന്ന് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതൽ ആഞ്ഞടിച്ചു. ആദ്യ ഓവർ മുതൽ 10ന് മേലെ റൺറേറ്റ് സൂക്ഷിച്ച ഇംഗ്ലീഷ് ബാറ്റർമാർ ഒരിക്കലും പിന്നോട്ട് പോയില്ല. വിക്കറ്റ്കീപ്പർ ബാറ്റർ ജോസ്ബട്ടലർ 71 റൺസുമായി പുറത്താകാതെ നിന്നു. 32 പന്തുകൾ നേരിട്ട ബട്ട്‌ലർ അഞ്ച് വീതം സിക്‌സറുകളുടെയും ബൗണ്ടറികളുടെയും സഹായത്തോടെയാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ജേസൻ ജോയ്(22) ആദ്യം പുറത്തായി.
പകരമെത്തിയ ഡോവിഡ് മാലൻ(8) ചെറുത്ത്‌നിൽപ് കൂടാതെ ക്രീസ് വിട്ടു. നാലാമനായി ഇറങ്ങിയ ബെയര്‍സ്റ്റോ 16 റൺസുമായി ബട്ടലർക്കൊപ്പം വിജയം വരെ കൂട്ടായി നിന്നു. ക്രിസ് ജോർഡനാണ് കളിയിലെ താരം. ഇതോടെ മൂന്ന് കളിയും ജയിച്ച ഇംഗ്ലണ്ട് സെമി സാധ്യത ഏകദേശം ഉറപ്പിച്ചു. വലിയ തോൽവി ഏറ്റുവാങ്ങിയ ഓസീസ് റൺറേറ്റിൽ ദക്ഷിണാഫ്രിക്കയുടെ പിറകിലായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.
Comments