മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽ മോചിതനായി. മന്നത്തിന് മുന്നിൽ ഷാരൂഖ് ആരാധകരുടെ പോസ്റ്ററുകളും ബാനറുകളുമായുള്ള ആഘോഷങ്ങളും ആരംഭിച്ചു. എന്നാൽ കേസിൽ ആര്യന്റെ കൂട്ടുപ്രതികളായ അർബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഇപ്പോഴും ജയിലിൽ തന്നെയാണ്. മൂന്ന് പേർക്കും ഒരുമിച്ചാണ് ജാമ്യം ലഭിച്ചതെങ്കിലും കൂട്ടുപ്രതികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകൾ തയ്യാറാക്കുന്നതിൽ വന്ന കാലതാമസമാണ് അർബാസിന്റെ മോചനത്തിന് തടസ്സമെന്ന് അഭിഭാഷകർ പറയുന്നു. അർബ്ബാസിന്റെ ജാമ്യ ഉത്തരവ് ഇതുവരെ ആർതർ റോഡ് ജയിലിൽ എത്തിയിട്ടില്ല. മോഡലായ മുൻ മുൻ ധമേച്ചയ്‌ക്ക് ജാമ്യം നിൽക്കാൻ ഉള്ള ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ ഇളവ് തേടി അഭിഭാഷകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൻസിബി എതിർത്തു. ഇനിയുള്ള ദിവസങ്ങൾ കോടതി അവധിയായതിനാൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാൻ ജഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ 3 നാണ് ആര്യൻ ഖാനെയും കൂട്ടാളികളെയും എൻസിബി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ആര്യൻ ഖാൻ തെറ്റുകാരനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. എൻസിബി കേസ് കെട്ടിച്ചമച്ചതാണ് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു. വാദങ്ങൾക്കൊടുവിൽ 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് ഇന്നലെ 11 മണിയോടെ ആര്യൻ പുറത്തിറങ്ങി. എന്നാൽ കൂട്ടുപ്രതികൾ ഇനിയും പുറത്തിറങ്ങിയിട്ടില്ല എന്ന കാര്യം കേസിൽ ശ്രദ്ധേയമാണ്. ഇവർ ഇന്ന് പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Comments